നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും

തിരുവനന്തപുരം: രാജ്യത്ത് 2 ദിവസത്തെ ബാങ്ക് അവധിയും 2 ദിവസത്തെ പൊതുപണിമുടക്കും കാരണം നാളെ മുതല്‍ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ശനി, ഞായര്‍ അവധി ദിവസങ്ങളും പിന്നീടുള്ള രണ്ട് ദിവസം ട്രേഡ് യൂണിയനുകളുടെ സംയുക്ത പണിമുടക്കില്‍ ബാങ്ക് ജീവനക്കാരും പങ്ക് ചേരുന്നതിനാലാണ് നാല് ദിവസം തുടര്‍ചയായ അവധി. ഓണ്‍ലൈന്‍ ഇടപാടുകളെ സമരം ബാധിക്കാനിടയില്ല. എന്നാല്‍ നേരിട്ട് ബാങ്കില്‍ ചെല്ലേണ്ടവര്‍ക്കും ഓണ്‍ലൈന്‍ ഇടപാട് പരിചയമില്ലാത്ത ഉപഭോക്താക്കളെയും ബാങ്കുകള്‍ അടഞ്ഞുകിടക്കുന്നത് സാരമായി ബാധിക്കും.

മാര്‍ച്ച് 28, 29 തീയതികളിലാണ് അഖിലേന്ത്യാ പൊതുപണിമുടക്ക്. ബാങ്ക് ജീവനക്കാരുടെ പ്രധാന സംഘടനകളുടെ സംയുക്ത കൂട്ടായ്മയായ യുണൈറ്റഡ് ഫെഡറേഷന്‍ ഓഫ് ബാങ്ക് യൂണിയന്‍ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്ക് സ്വകാര്യവത്കരണം, പുറം കരാര്‍ തുടങ്ങിയവ ഉപേക്ഷിക്കുക, നിക്ഷേപ പലിശ വര്‍ദ്ധിപ്പിക്കുക, കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യാ പണിമുടക്കില്‍ അണിചേരുന്നത്. ഓള്‍ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും ഓള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്‌സ് അസോസിയേഷനും ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുമാണു സമരത്തില്‍ പങ്കെടുക്കുന്നത്.

ഇതോടെ രാജ്യത്തെ ബാങ്കിംഗ് മേഖല ഏറെക്കുറെ സ്തംഭിച്ച നിലയിലാവും എന്നാണ് കരുതുന്നത്. പൊതുമേഖലാ ബാങ്കുകളുടെയും സ്വകാര്യ, ഗ്രാമീണ ബാങ്കുകളുടെയും പ്രവര്‍ത്തനത്തെ ജീവനക്കാരുടെ സമരം സാരമായി തന്നെ ബാധിക്കും.

 

Share news
error: Content is protected !!
Scroll to Top