തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ആറന്മുള ക്ഷേത്രത്തില്‍

പത്തനംതിട്ട : തിരുവോണ സദ്യക്കുള്ള വിഭവങ്ങളുമായി കാട്ടൂരില്‍ നിന്നും പുറപ്പെട്ട തിരുവോണത്തോണി ആറന്മുളയില്‍ എത്തി. തിരുവോണത്തോണിയില്‍ കൊണ്ട് വന്ന വിഭവങ്ങള്‍ ഉപയോഗിച്ചാണ് ആറന്മുള ക്ഷേത്രത്തില്‍ സദ്യയൊരുക്കുക. കൊവിഡ് മഹാമാരി കവര്‍ന്ന രണ്ട് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ആഘോഷ പൂര്‍ണമായിരുന്നു ഇത്തവണ തിരുവോണത്തോണി എത്തിയതും വരവേറ്റതും.

മങ്ങാട്ട് ഭട്ടതിരിയെയും തിരുവോണത്തോണിയെയും യാത്രയാക്കാന്‍ ആയിരങ്ങള്‍ കാട്ടൂര്‍ ക്ഷേത്രക്കടവിലെത്തിയിരുന്നു. പരമ്പാരഗത ആചാരപ്രകാരം സദ്യ ഒരുക്കാനുള്ള വിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് പുലര്‍ച്ചെ ആറന്മുള ക്ഷേത്രകടവില്‍ എത്തിയത്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് മങ്ങാട്ട് ഭട്ടതിരിയുടെ നേതൃത്വത്തില്‍ ഓണ വിഭവങ്ങളുമായി തിരുവോണതോണി കാട്ടൂരില്‍ നിന്ന് പുറപ്പെട്ടത്.

ഓണവിഭവങ്ങളുമായി കാട്ടൂരില്‍ നിന്ന് പുറപ്പെട്ടതോണി തുഴഞ്ഞത് കാട്ടൂരിലെ 18കുടുംബങ്ങളിലെ അംഗങ്ങളാണ്, ചോതി അളവിന് ശേഷം കുത്തിയ അരി, മറ്റ് വിഭവങ്ങള്‍ എന്നിവകൂടാതെ അടുത്ത ഒരുവര്‍ഷത്തേയ്ക്ക് കെടാവിളക്കില്‍ കത്തിക്കാനുള്ള ദീപവും തോണിയില്‍ എത്തിച്ചു. തോണി എത്തി ആറന്മുള ക്ഷേത്രത്തിലെ കെടാവിളക്ക് തെളിച്ചതിന് ശേഷമാണ് സദ്യ ഒരുക്കിയത്. വൈകിട്ട് ദീപാരാധനക്ക് ശേഷം മങ്ങാട്ട് ഭട്ടതിരി ഇല്ലത്തേയ്ക്ക് മടങ്ങും.

 

Share news
error: Content is protected !!
Scroll to Top