HIGHLIGHTS : കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രി മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ് (ഉത്സവകാലത്ത് മുസ്ലീമുകള്‍ക്ക് അമ്പലപ്പറമ്പില...
കണ്ണൂര്‍: കുഞ്ഞിമംഗലം ശ്രി മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ബോര്‍ഡ് (ഉത്സവകാലത്ത് മുസ്ലീമുകള്‍ക്ക് അമ്പലപ്പറമ്പില്‍ പ്രവേശനമില്ല) ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. ജനാധിപത്യസാമൂഹ്യാവബോധം കൊണ്ടും പുരോഗമനചിന്തകൊണ്ടും മതരാഷ്ട്രവാദീ ഭീകരരെ വരച്ച വരക്കപ്പുറം നിര്‍ത്തിയ കണ്ണൂര്‍ ജില്ലയില്‍, മലബാറിലെ ദേശീയപ്രസ്ഥാനത്തിന്റെ കേന്ദ്രമായ പയ്യന്നൂരിനടുത്ത ഒരു സ്ഥലത്താണ് ഈ ബോര്‍ഡ് എന്നത് നടുക്കമുണ്ടാക്കുന്ന സംഗതിയാണെന്നും പുരോഗമന കലാസാഹിത്യസംഘം ജനറല്‍ സെക്രട്ടറി അശോകന്‍ ചരുവില്‍.
അശോകന്‍ ചരുവിലിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ജനാധിപത്യകേരളത്തിന് അപമാനകരമായ ആ ബോർഡ് എടുത്തു മാറ്റുക.
കുഞ്ഞിമംഗലം ശ്രി മല്ലിയോട്ട് പാലോട്ട്കാവ് ക്ഷേത്രത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ബോർഡ് (ഉത്സവകാലത്ത് മുസ്ലീമുകൾക്ക് അമ്പലപ്പറമ്പിൽ പ്രവേശനമില്ല) ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. ജനാധിപത്യസാമൂഹ്യാവബോധം കൊണ്ടും പുരോഗമനചിന്തകൊണ്ടും മതരാഷ്ട്രവാദീ ഭീകരരെ വരച്ച വരക്കപ്പുറം നിർത്തിയ കണ്ണൂർ ജില്ലയിൽ, മലബാറിലെ ദേശീയപ്രസ്ഥാനത്തിൻ്റെ കേന്ദ്രമായ പയ്യന്നൂരിനടുത്ത ഒരു സ്ഥലത്താണ് ഈ ബോർഡ് എന്നത് നടുക്കമുണ്ടാക്കുന്ന സംഗതിയാണ്. കുഞ്ഞിമംഗലം അടക്കം ജില്ലയിലെ പല സ്ഥലങ്ങൾ സന്ദർശിക്കാനും കൂട്ടുകാരുടെ വീടുകളിൽ താമസിക്കാനും എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. മതഭേദം മറന്നുള്ള മഹത്വമേറിയ മനുഷ്യസ്നേഹമാണ് എനിക്ക് അവിടെയെല്ലാം കാണാൻ കഴിഞ്ഞിട്ടുള്ളത്.
ഇസ്ലാമിനെ കരുണയുടെ മതമായും മുഹമ്മദ് നബിയെ ‘കരുണാവാൻ നബി മുത്തുരത്ന’മായും വിശേഷിപ്പിച്ച മഹാഗുരുവിൻ്റെ നാടാണ് കേരളം. ആരാധനാലയങ്ങൾ സ്നേഹത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റേയും കേന്ദ്രമായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലേയും പള്ളികളിലേയും പൂരങ്ങളും ഉത്സവങ്ങളും പെരുന്നാളുകളും ഇതരമതസ്ഥരുടേയും മതവിശ്വാസമില്ലാത്തവരുടേയും ഉത്സാഹത്തിലാണ് നടക്കുന്നത്. ക്രിസ്ത്യാനികൾക്കും മുസ്ലീമുകൾക്കും പ്രവശനാനുവാദമില്ലാത്ത ഒരു തൃശൂർ പൂരപ്പറമ്പിനെ സ്വപ്നത്തിൽ കണ്ട് ഞാൻ അങ്ങേയറ്റം ഭയപ്പെടുന്നു.
ക്ഷേത്രങ്ങളെ മതവിദ്വേഷത്തിൻ്റെ ആയുധപ്പുരകളാക്കാൻ ശ്രമിക്കുന്നവർക്ക് ചരിത്രം മാപ്പു നൽകുകയില്ല. കുഞ്ഞിമംഗലത്തു കണ്ട അനീതിയുടെ ഫലകത്തെ വലിച്ചെറിയാൻ ക്ഷേത്രവിശ്വാസികളുടെ ഉത്സാഹത്തിൻ അവിടത്തെ ജനങ്ങൾ തന്നെ മുന്നോട്ടു വരും എന്നു ഞാൻ കരുതുന്നു.
അശോകൻ ചരുവിൽ
16 04 2021