കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ച സംഭവം; കാട്ടാനയെ ഇന്ന് മയക്കുവെടി വെക്കും

മാനന്തവാടി: മാനന്തവാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച പടമല സ്വദേശി അജീഷ്(47)ന്റെ മൃതദ്ദേഹം വീട്ടിലെത്തിച്ചു. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദ്ദേഹം ഒമ്പതരയോടെയാണ് വീട്ടിലെത്തിച്ചത്. ഇന്ന് എടമല സെന്റ് അല്‍ഫോന്‍സ് പളളിയില്‍ ഉച്ചയക്ക് ശേഷം മൂന്ന് മണിക്കാണ് സംസ്‌കാര ശുശ്രൂഷകള്‍. ആനയുടെ സാന്നിദ്ധ്യമുള്ളതിനാല്‍ പ്രദേശത്ത് കനത്ത ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. ആളുകള്‍ മൃതദ്ദേഹം കാണാനായി എത്തുമ്പോള്‍ അതീവ ശ്രദ്ധവേണമെന്നും മുന്നറിയിപ്പുണ്ട്.

ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് കാട്ടാനയുടെ ആക്രമണത്തില്‍ ട്രാക്ടര്‍ ഡ്രൈവറായ അജീഷ് മരിച്ചത്. ആനയെ കണ്ട് അജീഷ് സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും പിന്തുടര്‍ന്നെത്തിയ ആന ആക്രമിക്കുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച മോഴയാനയാണ് ആക്രമിച്ചത്.

അതേസമയം ആനയിറങ്ങിയ സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരില്ലാത്തതും വെളിച്ച കുറവും ചൂണ്ടികാട്ടി നാട്ടുകാര്‍ പ്രതിഷേധിച്ചു. വനം വകുപ്പ് ആനയെ കാട്ടിലേക്ക് തുരത്തി ഓടിക്കുന്നുവെന്നും നാട്ടുകാര്‍ ആരോപിച്ചു.

കാട്ടാനയെ ഇന്ന് രാവിലെ മയക്കുവെടി വെക്കും. വെളിച്ചക്കുറവ് മൂലം ഇന്നലെ വെടിവെക്കാനായില്ല എന്നതിനാലാണ് തീരുമാനം. കാട്ടാനയെ മയക്കുവെടിവെച്ച് മുത്തങ്ങ ക്യാമ്പിലേക്ക് മാറ്റാന്‍ ശനിയാഴ്ച ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സബ്കലക്ടറുടെ ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top