അല്‍ഗാനിം ബസ്‌ ടെര്‍മിനലില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികള്‍ ആരംഭിച്ചു

24ദോഹ: നാല് പേരുടെ മരണത്തിനിടയാക്കിയ അപകടത്തെ തുടര്‍ന്ന് അല്‍ഗാനിം ബസ് ടെര്‍മിനലില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചു. യാത്രക്കാര്‍ ബസ് കാത്തിരിക്കുന്നതിനും ബസുകള്‍ നിര്‍ത്തുന്നതിനും ഇടയില്‍ വീണ്ടും ഒരു നിര സുരക്ഷാ ബാരിക്കേഡുകളാണ് സ്ഥാപിച്ചത്. കോണ്‍ക്രീറ്റിലുളളവയാണ് ഇവ. ഡിവൈഡറുകള്‍ക്ക് മുന്നില്‍ നില്‍ക്കരുതെന്ന് നോട്ടീസുകളും പതിച്ചിട്ടുണ്ട്.
അതേസമയം പുതിയ സുരക്ഷാ ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടും ചില യാത്രക്കാര്‍ ഇവ മറി കടന്ന് ബസ് വന്നു നില്‍ക്കുന്നിടത്ത് പോകുന്നുണ്ട്. വൈകുന്നേരങ്ങളില്‍ ബസ് സ്റ്റേഷന്‍ ജനനിബിഡമാകുമ്പോഴാണ് യാത്രക്കാര്‍ കൂടുതലായി ബാരിക്കേഡുകള്‍ മറികടന്ന് മുന്നോട്ട് പോകുന്നത്.
രണ്ടാഴ്ച മുമ്പുണ്ടായ അപകടത്തില്‍ ബാരിക്കേഡും വെയിറ്റിംഗ് ഷെഡും ഇടിച്ചു തകര്‍ത്ത് സമീപത്ത് നിര്‍ത്തിയ രണ്ട് ടാക്‌സിയില്‍ ഇടിച്ചാണ് ബസ് നിന്നത്. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ രീതിയിലുണ്ടായ മറ്റൊരപകടത്തില്‍ നാല് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ബസ് കാത്തിരിപ്പ് ഷെഡിന് മുമ്പില്‍ ആദ്യമായി ബാരിക്കേഡുകള്‍ സ്ഥാപിച്ചത്.
അടുത്ത ഏതാനും വര്‍ഷത്തിനുള്ളില്‍ സ്ഥിരം യാത്രക്കായി ബസുകളെ ആശ്രയിക്കുന്നവരുടെ എണ്ണം ഏറെ വര്‍ധിച്ചിട്ടുണ്ട്. വരുമാനം കുറഞ്ഞ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ജോലി തേടി വരുന്നവരും കൂടുതലായി ബസുകളെയാണ് യാത്രക്കായി ആശ്രയിക്കുന്നത്.  യാത്രക്കാരുടെ സൗകര്യാര്‍ത്ഥം ദോഹയില്‍ കൂടുതല്‍ ബസ് ടെര്‍മിനലുകള്‍ നിര്‍മ്മിക്കണമെന്ന് ആവശ്യമുയരുന്നു. നിലവില്‍ ദോഹ നഗരമധ്യത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ഗാനീം ബസ് ടെര്‍മിനല്‍ മാത്രമാണുള്ളത്. ദോഹയില്‍ നിന്ന് വിവിധ പ്രദേശങ്ങളിലേക്കുള്ള ബസുകള്‍ ഇവിടെ നിന്നുമാണ് സര്‍വ്വീസ് നടത്തുന്നത്. അല്‍ഗനീം ബസ് ടെര്‍മിനലില്‍ ആവശ്യത്തിന് സ്ഥല സൗകര്യം ഇല്ലാത്തതിനാല്‍ ബസുകളെ ഉള്‍കൊളളാന്‍ പ്രയാസപ്പെടുകയാണെന്ന് യാത്രക്കാര്‍ പറയുന്നു. ബസ് സ്റ്റേഷന് പരിസരത്ത് ആളുകള്‍ കൂടി നില്‍ക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നു.
ബസ് ടെര്‍മിനലില്‍ പുരുഷന്‍മാര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേകം ടോയ്‌ലറ്റുകള്‍ സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.  സമായാസമയം കഴുകാത്തതിനാല്‍ ടോയ്‌ലറ്റുകളില്‍ ചിലത് വൃത്തികേടായിട്ടുണ്ട്.
Share news
error: Content is protected !!
Scroll to Top