60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടങ്ങിയ പഠനം പൂര്‍ത്തിയാക്കാന്‍ തുല്യതാ പരീക്ഷയെഴുതി നടി ലീന

60 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുടങ്ങിയ പത്താംക്ലാസ് പഠനം പൂര്‍ത്തിയാക്കാന്‍ നടി ലീനാ ആന്റണി സിനിമാലോകത്തുനിന്ന് പരീക്ഷാമുറിയിലേക്ക്. 13ാം വയസില്‍ പഠിത്തം നിര്‍ത്തിയതാണ് മഹേഷിന്റെ പ്രതികാരത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ ലീന. പ്രാദേശിക കമ്യൂണിസ്റ്റ് നേതാവായിരുന്നു ലീനയുടെ അച്ഛന്‍ ശൗരി. കോളറ പകര്‍ച്ചവ്യാധി ബാധിച്ചായിരുന്നു അദ്ദേഹത്തിന്റെ മരണം. അന്ന് മുടങ്ങിയതാണ് ലീനയുടെ പഠനം. പിന്നീട് ലീനയായി കുടുംബത്തിന്റെ ഏക അത്താണി. ലീന അഭിനയത്തിലേക്ക് കടക്കുന്നത് അങ്ങനെയാണ്.

പിന്നീട് വിവാഹം കഴിഞ്ഞു. നാടക രംഗത്ത് നിന്ന് തന്നെയുള്ള കെ.എല്‍ ആന്റണി ജീവിതത്തിലേക്ക് കടന്നുവന്നു. നാടകവും സിനിമയുമെല്ലമായി തിരക്കിലായ ലീനയ്ക്ക് രണ്ട് മക്കളും പിറന്നു. കുടുംബവും അഭിനയ ജീവിതവുമെല്ലാമായി തിരക്കിലായ ലീന പഠനത്തെ കുറിച്ച് ചിന്തിച്ചതേയില്ല. ഒടുവില്‍ ഭര്‍ത്താവിന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയാണ് 73 കാരിയായ ലീനയെ പഠനത്തിലേക്ക് വീണ്ടും എത്തിച്ചത്. ലീനയുടെ ക്ലാസില്‍നിന്ന് 23 പേരാണു പരീക്ഷയെഴുതുന്നത്. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് പരീക്ഷാകേന്ദ്രം.

മകന്‍ ലാസര്‍ ഷൈനിന്റെ ഭാര്യ അഡ്വ.മായാകൃഷ്ണനാണ് ലീനയോട് പഠനത്തെ കുറിച്ച് ആദ്യം പറയുന്നത്. ജീവിതത്തിന്റെ ഒറ്റപ്പെടലില്‍ നിന്ന് കരകയറാന്‍ എന്തിലെങ്കിലും മുഴുകണമെന്ന ചിന്ത അങ്ങനെ തുല്യതാ പരീക്ഷ എഴുതുക എന്ന ആശയത്തിലെത്തി.

വീണ്ടും വിദ്യാര്‍ത്ഥിയായി സര്‍ക്കാരിന്റെ സാക്ഷരതാ മിഷന്‍ പദ്ധതി പ്രകാരം തുല്യതാ പരീക്ഷ എഴുതാനുള്ള തയാറെടുപ്പിലായി. കൊറോണ വന്നതോടെ സ്‌കൂളില്‍ പോക്ക് മുടങ്ങിയെങ്കിലും ഓണ്‍ലൈനായി പഠനം തുടര്‍ന്നു. അതിനിടെ ജോ ആന്റ് ജോ, മകള്‍ എന്നീ സിനിമകളുടെ ഷൂട്ട് വന്ന് പഠനം മുടങ്ങിയെങ്കിലും സഹപാഠി ലളിതയുടെ സഹായത്തോടെ പാഠഭാഗങ്ങളെല്ലാം പഠിച്ചെടുത്തു.

 

Share news
error: Content is protected !!
Scroll to Top