ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ലൈസന്‍സും പരാതിപ്പെടാനുള്ള നമ്പറും പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ നടപടി: ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍

തിരുവനന്തപുരം : ഭക്ഷ്യോല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ ഭക്ഷ്യസുരക്ഷാ ലൈസന്‍സും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും ഉപഭോക്താക്കള്‍ കാണുന്ന രീതിയില്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍. ഭക്ഷ്യസുരക്ഷയുമായി പരാതികള്‍ നല്‍കാനുള്ള ടോള്‍ ഫ്രീ നമ്പറും (18004251125) വലുപ്പത്തില്‍ എഴുതി പ്രദര്‍ശിപ്പിക്കണമെന്നും നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

ഹോട്ടലുകള്‍, തട്ടുകടകള്‍, ബേക്കറികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, പലചരക്കു കടകള്‍ തുടങ്ങിയ ഭക്ഷ്യ വസ്തുക്കള്‍ വില്പന നടത്തുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാണ്. വെബ്‌പോര്‍ട്ടല്‍ വഴി ലൈസന്‍സ്/ രജിസ്‌ട്രേഷന്‍ നടത്തുന്നത് സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറെയോ ഭക്ഷ്യസുരക്ഷാ ഓഫീസറെയോ ബന്ധപ്പെടാവുന്നതാണ്.

ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പരുകള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ foodsafety.kerala.gov.in എന്ന പോര്‍ട്ടലില്‍ ലഭ്യമാണെന്നും ലൈസന്‍സ് എടുക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

 

 

Share news
error: Content is protected !!
Scroll to Top