മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് ആക്ഷേപം; യൂത്ത് ലീഗ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കി

ചെമ്മാട്: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പരപ്പനങ്ങാടി സ്വദേശി ജലീലിന്റെ മൃതദേഹത്തോട് ഡോക്ടര്‍ അനാദരവ് കാണിച്ചെന്ന് ആക്ഷേപം. സംഭവത്തില്‍ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് കമ്മിറ്റി മനുഷ്യാവകാശ കമ്മീഷനും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കി. ഇ മെയില്‍ മുഖേനയാണ് പരാതി സമര്‍പ്പിച്ചത്.

ശനിയാഴ്ച്ച രാവിലെ 10.30 മണിയോടെ മരണപ്പെട്ട യുവാവിന്റെ മൃതദേഹം അഞ്ച് മണിയോടെ അനാവശ്യ തടസ്സങ്ങള്‍ പറഞ്ഞ് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത് മൃതദേഹം മറവ് ചെയ്യുന്നത് 24 മണിക്കൂറിലേറെ വൈകിപ്പിച്ചത് മനുഷ്യത്വ രഹിതമായ പ്രവര്‍ത്തിയാണെന്നും ഡോ. ഫായിസിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത്ലീഗ് നല്‍കിയ പരാതിയിലുള്ളത്.

ശനിയാഴ്ച്ച രാവിലെ പരപ്പനങ്ങാടി ജനസേവ ആശുപത്രിക്ക് മുമ്പില്‍ കുഴഞ്ഞുവീണാണ് നാല്‍പ്പത്തൊന്നുകാരനായ കുപ്പച്ചാല്‍ ജലീല്‍ മരണപ്പെടുന്നത്. വീഴ്ച്ചയില്‍ തലയുടെ ഭാഗത്ത് ചെറിയ മുറിവ് സംഭവിച്ചിരുന്നു. ഇതോടെ പോസ്റ്റ് മോര്‍ട്ടത്തിന് നിര്‍ദ്ധേശിച്ചു. പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ മൂന്ന് മണിയോടെ പൂര്‍ത്തിയാക്കിലെങ്കിലും ഡോക്ടര്‍ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ തെയ്യാറായില്ല. നാല് മണിക്ക് ശേഷം ബന്ധുക്കളോട് ഇയാള്‍ മുങ്ങി മരിച്ചതാണോ എന്ന് സംശയമുണ്ടെന്നും ഫോറന്‍സിക് സര്‍ജന്റെ നേതൃത്വത്തില്‍ മാത്രമേ പോസ്റ്റ് മോര്‍ട്ടം നടത്താന്‍ സാധിക്കു എന്നും ഡോക്ടര്‍ പറഞ്ഞതായി ബന്ധുക്കള്‍ പറയുന്നു. ഇതിനായി മെഡിക്കല്‍ കോളേജിലേക്ക് മാറ്റാന്‍ നിര്‍ദ്ധേശിക്കുകയായിരുന്നു. കുഴഞ്ഞു വീഴുന്നതിന്റെയും മറ്റു സി.സി.ടി.വി ദൃശ്യങ്ങളടക്കം ഹാജറാക്കിയെങ്കിലും ഡോക്ടര്‍ വ്യത്യസ്തമായ കാരണങ്ങള്‍ പറഞ്ഞു ഒഴിവാക്കുകയായിരുന്നു. ഇത് ആശുപത്രിയില്‍ ഏറെ നേരം പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഡോക്ടര്‍മാരുടെ ഭാഗത്ത് നിന്നും മനുഷ്യത്വ രഹിതമായ പെരുമാറ്റം ഏറി വരികയാണെന്നും ഡോ.നന്ദനയുടെ മരണ ശേഷം നടപ്പിലാക്കിയ നിയമം ഡോക്ടര്‍മാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും താലൂക്ക് ആശുപത്രിയിലെത്തുന്ന മൃതദേഹങ്ങള്‍ വിവിധ കാരണങ്ങള്‍ പറഞ്ഞ് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയാണെന്നും യൂത്ത്ലീഗ് ആരോപിച്ചു. ഡോക്ടര്‍മാരുടെ ഇത്തരം നടപടിക്കെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് യൂത്ത്ലീഗ് അറിയിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top