Section

malabari-logo-mobile

40,000 സിം കാര്‍ഡ്, 180 മൊബൈല്‍ ഫോണുകള്‍; ഒരു കോടി രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് റാക്കറ്റിലെ മുഖ്യ കണ്ണി മലപ്പുറം പൊലീസ് പിടിയില്‍

HIGHLIGHTS : 40,000 SIM cards and 180 mobile phones; The Malappuram police arrested the main link in the Rs 1 crore online fraud racket

മലപ്പുറം: ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുകാര്‍ക്ക് സിം കാര്‍ഡ് എത്തിച്ചു കൊടുക്കുന്ന മുഖ്യ സൂത്രധാരന്‍ കര്‍ണാടകയിലെ മടിക്കേരിയില്‍ വെച്ച് മലപ്പുറം സൈബര്‍ ക്രൈം പോലീസിന്റെ പിടിയില്‍. ഓണ്‍ലൈന്‍ വ്യാജ ഷെയര്‍ മാര്‍ക്കറ്റ് സൈറ്റില്‍ വേങ്ങര സ്വദേശിയുടെ ഒരു കോടി എട്ട് ലക്ഷം രൂപ തട്ടിയെടുത്ത തട്ടിപ്പ് സംഘത്തിന് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന മുഖ്യസൂത്രധാരനായ പെരിയപ്പട്ടണ താലൂക്കിലെ ഹരാഹനഹള്ളി സ്വദേശി അബ്ദുള്‍ റോഷന്‍ (46)യാണ് അറസ്റ്റിലായത്.

വേങ്ങര സ്വദേശിയായ യുവാവ് ഫേസ്ബുക്ക് പേജ് ബ്രൗസ് ചെയ്ത സമയത്ത് ഷെയര്‍മാര്‍ക്കറ്റ് സൈറ്റിന്റെ ലിങ്ക് ക്ലിക്ക് ചെയ്ത സമയത്ത്, ഈ സൈറ്റിന്റെ കസ്റ്റമര്‍ കെയര്‍ എന്ന വ്യാജേന വാട്‌സാപ്പില്‍ ഒരു സ്ത്രീയുടെ പ്രൊഫൈല്‍ പിക്ചര്‍ വെച്ച് ട്രേഡിംഗ് വിശദാംശങ്ങള്‍ നല്‍കിയിരുന്നു. അതിനായി വമ്പന്‍ ഓഫറുകള്‍ നല്‍കി പരാതിക്കാരനെ കൊണ്ട് നിര്‍ബന്ധിച്ച് ഒരു കോടി എട്ട് ലക്ഷം രൂപ വിവിധ ബാങ്ക് അക്കൌണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്യിപ്പിച്ചു. ലാഭവിഹിതം നല്‍കാതെ പരാതിക്കാരനെ കബളിപ്പച്ച് പണം തട്ടിയതാണ് കേസ്.

sameeksha-malabarinews

നൂതന സൈബര്‍ ടെക്‌നോളജി ഉപയോഗിച്ച് സൈബര്‍ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് സിംകാര്‍ഡുകള്‍ സംഘടിപ്പിച്ച് നല്‍കുന്ന പ്രതിയെ പറ്റി സംഘത്തിന് സൂചന ലഭിച്ചത്. സൂചനയുടെ അടിസ്ഥാനത്തില്‍ സംഘം കര്‍ണ്ണാടക സംസ്ഥാനത്തിലെ വിവിധ സ്ഥലങ്ങളില്‍ അന്വേഷണം നടത്തി. കൊടക് ജില്ലയിലെ മടിക്കേരിയിലെ ഒരു വാടക വീട്ടില്‍ പ്രതി താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തി കര്‍ണ്ണാടക പോലീസിന്റെ സഹായത്തോടെ പ്രതിയെ കസ്‌ററഡിയിലെടുക്കുകയായിരുന്നു. പരിശോധന നടത്തിയ സമയം വിവിധ മൊബൈല്‍ കമ്പനികളുടെ നാപ്പതിനായിരത്തോളം സിംകാര്‍ഡുകളും 180 തില്‍പരം മൊബൈല്‍ ഫോണുകളും പ്രതിയില്‍ നിന്നും കണ്ടെടുത്തു.

പ്രതി കൃത്യത്തിന് ഉപയോഗിച്ച സിം കാര്‍ഡ് കസ്റ്റമറായ യുവതിയുടേതാണ്. തന്റെ പേരില്‍ ഇത്തരത്തിലുള്ള ഒരു മൊബൈല്‍ നമ്പര്‍ ആക്ടീവായ കാര്യം യുവതിക്ക് അറിയില്ല. യുവതിയുടെ അറിവോ സമ്മതമോ ഇല്ലാതെയാണ് പ്രതി ഈ സിം കാര്‍ഡ് കുറ്റകൃത്യത്തിന് ഉപയോഗിച്ചത്. ഇത്തരത്തില്‍ കസ്റ്റമര്‍ അറിയാതെ ആക്ടീവാക്കിയ 40000ത്തില്‍ പരം സിംകാര്‍ഡുകള്‍ പ്രതി വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരിക്കാം എന്നാണ് നിഗമനം. വന്‍ തോതില്‍ സിം ആക്ടീവായ കാര്യത്തെ സംബന്ധിച്ച് പ്രതിയെ ചോദ്യം ചെയ്തു. ഏതെങ്കിലും കസ്റ്റമര്‍ സിം കാര്‍ഡ് എടുക്കുന്നതിന് വേണ്ടി റീട്ടെയില്‍ ഷോപ്പില്‍ എത്തുന്ന സമയം കസ്റ്റമര്‍ അറിയാതെ ഫിംഗര്‍ പ്രിന്റ് രണ്ടോ മൂന്നോ പ്രാവശ്യം ബയോ മെട്രിക് പ്രസ്സ് ചെയ്യിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്.

ആക്ടീവ് ആകുന്ന സിം കാര്‍ഡുകള്‍ പ്രതിയുടെ സുഹൃത്തുക്കളായ ഷോപ്പിലെ സ്റ്റാഫ് വഴി ഒരു സിംകാര്‍ഡിന് 50 രൂപ കൊടുത്തു വില്‍ക്കും. ഇതിനായി പ്രതി കള്ളപ്പേരില്‍ വിവിധ മൊബൈല്‍ കമ്പനികളുടെ പിഒഎസ് ആപ്‌ളിക്കേഷനുകള്‍ വിവിധ ആളുകളുടെ പേരില്‍ കരസ്ഥമാക്കി. കൂടാതെ വിവിധ റീട്ടെയില്‍ ഷോപ്പുകളില്‍ നിന്നും കൊറിയര്‍ മുഖാന്തിരവും പ്രതി സിംകാര്‍ഡ് കരസ്ഥമാക്കുന്നുണ്ട്, സിം കാര്‍ഡുകള്‍ ആക്ടൂിവായതിന് ശേഷം പ്രതി തട്ടിപ്പുകാര്‍ക് ആവശ്യാനുസരണം സിം കാര്‍ഡ് ഒന്നിന് 50 രൂപ നിരക്കില്‍ സിം കാര്‍ഡ് കൈമാറ്റം ചെയ്യുന്നു. കൂടാതെ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം, തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ക്കും ഫ്‌ലിപ്കാര്‍ട്ട്, ഐ ആര്‍ സി ടി സി, ആമസോണ്‍, എന്നീ വാണ്യജ്യ പ്ലാറ്റ് ഫോമുകളിലും വ്യാജ അക്കൌണ്ടുകള്‍ തുറക്കുന്നതിന് ഒടിപികള്‍ തട്ടിപ്പുകാര്‍ക്ക് ഷെയര്‍ ചെയ്ത് കൊടുക്കുന്നതാണ് പ്രതി അവലംബിക്കുന്ന രീതി.

മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സൈബര്‍ നോഡല്‍ ഓഫിസറായ ഡിസിആര്‍ബി ഡിവൈഎസ്പി ഷാജു. വി എസ്, സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ചിത്തരഞ്ജന്‍.ഐ.സി, പ്രത്യേക ജില്ലാ സൈബര്‍ സ്‌ക്വാഡ് അംഗങ്ങളായ സബ്ബ് ഇന്‍സ്‌പെകടര്‍ നജുമുദ്ദീന്‍ മണ്ണിശ്ശേരി പോലീസുകാരായ പി.എം ഷൈജല്‍ പടിപ്പുര, ഇ.ജി. പ്രദീപ്, കെ.എം ഷാഫി പന്ത്രാല, രാജരത്‌നം മടിക്കേരി പോലീസിലെ മുനീര്‍ പി.യു എന്നിവരും സൈബര്‍ പോലീസ് സ്റ്റേഷനിലെ സൈബര്‍ വിദഗ്ദരും ചേര്‍ന്നാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു, പ്രതി മറ്റേതെങ്കിലും കുറ്റകൃത്യങ്ങള്‍ക്ക് ഇത്തരം സിംകാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും മറ്റും അറിയുന്നതിനായി കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങിക്കുമെന്ന് സൈബര്‍ ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!