കടലിന്റെ സ്‌നേഹം നവമാധ്യമങ്ങളിലൂടെ പകര്‍ന്ന റഫീഖിനെ ഒടുവില്‍ കടലെടുത്തു

കോഴിക്കോട്:  ഇനി കടല്‍യാത്രകളും, കടലനുഭവങ്ങളും പങ്കുവെക്കാന്‍ റഫീഖില്ല. അവനേറെ സ്‌നേഹിച്ച കടലമ്മ തന്ന അവനെ കൊണ്ടുപോയി. കടലനുഭവങ്ങള്‍ നവമാധ്യമങ്ങളിലൂടെ പങ്കുവെച്ച് വലിയൊരു സൗഹൃദവലയം കണ്ടെത്തിയ കോഴിക്കോട് ചാലിയം തൈക്കടപ്പുറം സ്വദേശിയായ മത്സ്യത്തൊഴിലാളി റഫീഖ്(44) കടലില്‍ മുങ്ങിമരിച്ചു. ചാലിയം അഴിമുഖത്തിന് പടിഞ്ഞാറ് കടലില്‍ നങ്കൂരമിട്ട കപ്പലിന് സമീപത്ത് കല്ലുമ്മക്കായ എടുക്കാനായി പോയ സമയത്താണ് അപകടമുണ്ടായത്.

ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഈ പ്രദേശത്തുള്ള മത്സ്യത്തൊഴിലാളികള്‍ കടലിലെ കല്ലുകളില്‍ നിന്നും കല്ലുമ്മക്കായ ശേഖരിക്കുന്ന ജോലിയിലും ഏര്‍പ്പെടാറുണ്ട്. റഫീഖ് ഇത്തരത്തില്‍ പോയതായിരുന്നു. കപ്പലിന്റെ അടിവശത്തുനിന്നും കല്ലുമ്മക്കായ ശേഖലിച്ച് പൊങ്ങാന്‍ ശ്രമിക്കവേ അപകടത്തില്‍ പെടുകയായിരുന്നെന്ന് കരുതുന്നു. ഏറെ നേരമായിട്ടും പൊങ്ങിവരാഞ്ഞതിനെ തുടര്‍ന്ന് കൂടയുണ്ടായിരുന്നവര്‍ കരയിലേക്ക് വിവരമറിയിക്കുകായായിരുന്നു. തുടര്‍ന്ന് നാട്ടകാര്‍ ഫൈബര്‍വള്ളങ്ങളിലെത്തി നടത്തിയ തിരച്ചിലിനൊടുവില്‍ മൃതദേഹം ലഭിച്ചു. തുടര്‍ന്ന് തീരത്തെ കോസ്റ്റ്ഗാര്‍ഡ് സ്‌റ്റേഷനിലെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഖബറടക്കി.

ചാലിയം ലൈറ്റ്ഹൗസിന് സമീപത്ത് പരേതനായ കുഞ്ഞിക്കോടയയുടെയും നഫീസയുടെയും മകനാണ് റഫീഖ്. ഭാര്യ സാബിറ, മക്കള്‍ സാജിത്ത്, ജുബൈസ്, ഷംനാസ്, സഹോദരന്‍ നാസര്‍.

കടലിനെ കുറിച്ചും, യാത്രകളില്‍ തനിക്കുണ്ടായ ജീവിതാനുഭവങ്ങളെ കുറിച്ചും വളരെ ജീവിതഗന്ധിയായ ഫെയ്‌സ്ബുക്ക് പോസ്റ്റുകളാണ് റഫീഖ് കുറിച്ചിട്ടുള്ളത്. കര്‍ണാടകയിലെ മാല്‍പ്പ കടല്‍തീരത്ത് വെച്ച് തിരമാലയില്‍ പെട്ട ഒരു കൊച്ചുപെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചതും, ആ കുട്ടിയെയും അമ്മയേയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍ ഉണ്ടായ അനുഭവവും റഫീഖിന്റെ മനസ്സില്‍ തട്ടുന്ന പോസ്റ്റുകളില്‍ ഒന്നാണ്.

Share news
error: Content is protected !!
Scroll to Top