HIGHLIGHTS : A five-member gang brutally attacked and robbed a guest worker in Tanur
താനൂർ: താനൂരിൽ പട്ടാപ്പകൽ അതിഥി തൊഴിലാളിയെ റെയിൽവെ സ്റ്റേഷനിൽ വെച്ച് ക്രൂരമായി അക്രമിച്ച് കവർച്ച നടത്തി അഞ്ചംഗ സംഘം. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ താനൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങിയ കൊൽക്കത്ത സ്വദേശി രത്തൻ ദാസാണ് ക്രൂരമായ മർദ്ദനത്തിനും കവർച്ചക്കുമിരയായത്. ട്രെയിനിറങ്ങിയ ഉടൻ കൊള്ള സംഘത്തിൻ്റെ പിടിയിലകപ്പെട്ട രത്തൻ ദാസിനെ വായ പൊത്തിപ്പിടിച്ച് പ്ലാറ്റ്ഫോമിന് പുറത്തേക്ക് വലിച്ചിഴക്കുകയായിരുന്നു. മൊബൈൽ ഫോണും പേഴ്സും കവർന്നതോടെ ചെറുക്കാൻ ശ്രമിച്ച രത്തൻ ദാസിൻ്റെ മലദ്വാരത്തിൽ സമീപത്തുണ്ടായിരുന്ന പ്ലാസ്റ്റിക് പൈപ്പ് കുത്തിക്കയറ്റുകയായിരുന്നു. ഇതോടെ ഉറക്കെ നിലവിളിച്ച രത്തൻ ദാസിനെ മൃതപ്രായനായ നിലയിൽ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായരുന്നു.
പ്രയാസപ്പെട്ട് റെയിൽവെ സ്റ്റേഷന് പുറത്തെത്തിയ രത്തൻ ദാസ് നാട്ടുകാരോട് വിവരം പറയുകയായിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന ഇയാളെ ആദ്യം താനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരൂർ ജില്ല ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. താനൂർ സബ് ഇൻസ്പെക്ടർ എം.ജയപ്രകാശും സംഘവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി രത്തൻ ദാസിൻ്റെ മൊഴിയെടുത്തു. പേഴ്സിലുണ്ടായിരുന്ന മൂവായിരം രൂപയും നഷ്ടപ്പെട്ടതായാണ് രത്തൻ ദാസിൻ്റെ മൊഴി. എറണാകുളത്ത് ജോലി നോക്കിയിരുന്ന രത്തൻ ദാസ് നാട്ടിൽ പോയതിന് ശേഷം വീണ്ടും തൊഴിലന്വേഷിച്ചാണ് താനൂരിലെത്തിയത്. സംഭവത്തിന് പിന്നിൽ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സമൂഹവിരുദ്ധ സംഘമാണെന്നാണ് സൂചന. സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു