2740 മയക്കുമരുന്ന് കേസുകള്‍, പിടിച്ചത് 14.66 കോടിയുടെ മയക്കുമരുന്ന്; കര്‍ശന നടപടികളുമായി എക്സൈസ്

സംസ്ഥാനത്ത് മയക്കുമരുന്നിനും ലഹരി കടത്തിനുമെതിരെ ശക്തമായി നടപടികളുമായി എക്സൈസ് വകുപ്പ്. 2023 ജനുവരി മുതല്‍ മെയ് വരെയുള്ള 5 മാസക്കാലത്ത് ആകെ 45637 കേസുകളാണ് എക്സൈസ് ആകെ എടുത്തത്. ഇതില്‍ 2740 എണ്ണം മയക്കുമരുന്ന് കേസുകളാണ്. ഇതില്‍ 2726പേര്‍ അറസ്റ്റിലായി.

4.04 കിലോ എംഡിഎംഎ, 448 ഗ്രാം മെറ്റാഫിറ്റമിന്‍, 4.03 കിലോ ഹാഷിഷ് ഓയില്‍ എന്നിവ പിടിച്ചെടുത്തു. ഇതിന് പുറമേ 1184.93 കിലോ കഞ്ചാവും 1931 കഞ്ചാവ് ചെടികളും കണ്ടെടുത്തു. 2.727 ഗ്രാം എല്‍എസ്ഡി, 191.725 ഗ്രാം ബ്രൗണ്‍ ഷുഗര്‍, 276 ഗ്രാം ഹെറോയിന്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. 14.66 കോടി രൂപയാണ് കസ്റ്റഡിയിലെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം. 578 വാഹനങ്ങളും പിടിച്ചെടുത്തു. 8003 അബ്കാരി കേസുകളും 34,894 കേസുകള്‍ പുകയില ഉത്പന്നങ്ങളുമായി ബന്ധപ്പെട്ടതുമാണ്. അബ്കാരി കേസുകളില്‍ 6926 പേര്‍ പിടിയിലായി. പൊലീസ്, വനം തുടങ്ങി മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 836 റെയ്ഡുകളും എക്സൈസ് നടത്തി. മയക്കുമരുന്ന് കേസുകള്‍ കൂടുതല്‍ പിടിച്ചത് എറണാകുളം ജില്ലയിലാണ് (358 എണ്ണം). കുറവ് കാസര്‍ഗോഡ് (31). ജനുവരിയില്‍ 494, ഫെബ്രുവരിയില്‍ 520, മാര്‍ച്ചില്‍ 582, ഏപ്രിലില്‍ 551, മെയില്‍ 585 മയക്കുമരുന്ന കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

മികച്ച എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എക്സൈസ് ഉദ്യോഗസ്ഥരെ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അഭിനന്ദിച്ചു. മയക്കുമരുന്നിനെതിരെ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. അതിര്‍ത്തിയില്‍ കേരളാ എക്സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ്(കെമു) ഉള്‍പ്പെടെ സാധ്യമാക്കി പട്രോളിംഗും പരിശോധനയും ശക്തിപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍-കോളജ് പരിസരത്തും നിരീക്ഷണം ഏര്‍പ്പെടുത്തി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top