രണ്ട് ലക്ഷം നല്‍കി;കര്‍ണ്ണാടകയില്‍ വൈന്‍ പാര്‍ലറും വീടും നല്‍കാമെന്നും പറഞ്ഞു;വെളിപ്പെടുത്തലുമായി മഞ്ചേശ്വരത്ത് സുരേന്ദ്രനെതിരെ മത്സരിച്ച ബിഎസ്പി സ്ഥാനാര്‍ത്ഥി

കാസര്‍ഗോഡ്: മഞ്ചേശ്വരത്ത് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ അപരനായി പത്രിക നല്‍കിയ കെ. സുന്ദരയ്ക്ക് പത്രിക പിന്‍വലിക്കാന്‍ ബിജെപി നേതൃത്വം രണ്ട് ലക്ഷം രൂപ നല്‍കിയെന്നാണ് വെളിപ്പെടുത്തല്‍. തനിക്ക് 15 ലക്ഷം രൂപയാണ് ആദ്യം വാഗ്ദാനം നല്‍കിയത് എന്നാല്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നും ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദര മാധ്യമങ്ങളോട് പറഞ്ഞു.

ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കി. പണം ബിജെപി നേതാക്കള്‍ വീട്ടിലെത്തി അമ്മയുടെ കയ്യില്‍ കൊടുത്തു.കെ സുരേന്ദ്രന്‍ ജയിച്ചാല്‍ കര്‍ണാടകയില്‍ വൈന്‍ പാര്‍ലറും പുതിയ വീടും നല്‍കാമെന്നും പറഞ്ഞതായി സുന്ദര വെളിപ്പെടുത്തി. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി സുന്ദര നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. പിന്നീട് പത്രിക പിന്‍വലിക്കുകയായിരുന്നു. പത്രിക പിന്‍വലിക്കുന്നതിന്റെ തലേദിവസം സുന്ദരയെ കാണാനില്ലെന്ന് പറഞ്ഞ് ബിഎസ്പി നേതൃത്വം പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് മാധ്യമങ്ങളെ കണ്ട് താന്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍മാറുകയാണെന്ന് സുന്ദര പറയുകയായിരുന്നു.

2016 ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സുന്ദരയ്ക്ക് 467 വോട്ടുകള്‍ ലഭിച്ചിരുന്നു. അന്ന് 89 വോട്ടിനാണ് കെ സുരേന്ദ്രന്‍ പരാജയപ്പെട്ടത്.

Share news
error: Content is protected !!
Scroll to Top