കേരളത്തിലെ ആദ്യ തീവണ്ടി യാത്രയ്ക്ക് 160 വയസ്സ്

ചാലിയം റെയിൽവേ സ്റ്റേഷൻ (ഫയൽ ചിത്രം)

തീവണ്ടി യാത്ര ഇഷ്ടപ്പെടാത്തവര്‍ വിരളമായിരിക്കും അല്ലേ? നിരവധി യാത്രക്കാരെ വഹിക്കാന്‍ കഴിയുന്ന അതിന്റെ പെരുത്ത ഉടല്‍ പലപ്പോഴും അതിശയിപ്പിക്കുന്നതാണ്. മറ്റേത് വാഹനത്തില്‍ യാത്ര ചെയ്യുന്നതിനേക്കാളും രസമാണ് തീവണ്ടി യാത്ര.

കേരളത്തില്‍ തീവണ്ടി ഓടി തുടങ്ങിയിട്ട് അധികം വര്‍ഷങ്ങളൊന്നുമായിട്ടില്ല. ഒന്നര നൂറ്റാണ്ട് മുമ്പ്, തുറമുഖ നഗരത്തിനോട് ചേര്‍ന്ന ചാലിയം ഒരു ചരിത്ര നിമിഷത്തിന് സാക്ഷിയാകാനൊരുങ്ങി. സായിപ്പുന്മാരുടെയും നാട്ടുകാരുടെയും കണ്ണുകളില്‍ ആകാംക്ഷയും കൗതുകവും നിറച്ച്, പുതുതായി പണികഴിപ്പിച്ച ഇരുനില സ്റ്റേഷനില്‍ നിന്ന്, പത്തേമാരിയില്‍ എത്തിച്ച എന്‍ജിനും കോച്ചുകളും ഘടിപ്പിച്ച ആ കൂറ്റന്‍ വണ്ടി പുകതുപ്പികൊണ്ട് തിരൂരിലേക്ക് കുതിച്ചു. കാളവണ്ടിയുടെ കുളമ്പടിശബ്ദങ്ങള്‍ നിറഞ്ഞ കേരളത്തിന്റെ യാത്രാ ഓര്‍മകളിലേക്ക് തീവണ്ടിയുടെ കൂകല്‍ പാഞ്ഞെത്തിയിട്ട് ഇന്നേക്ക് 160 വര്‍ഷം.

ബ്രിട്ടീഷുകാര്‍ കേരളത്തില്‍ നിര്‍മിച്ച തിരൂര്‍ -ബേപ്പൂര്‍ റെയില്‍പ്പാതയില്‍ 1861 മാര്‍ച്ച 12-നാണ് ആദ്യ തീവണ്ടി ഓടിയത്. രാജ്യത്ത് ആദ്യ തീവണ്ടിയോടി എട്ടുവര്‍ഷങ്ങള്‍ക്കുശേഷമാണ് കേരളത്തില്‍ തീവണ്ടി ഓടി തുടങ്ങിയത്. ബേപ്പൂര്‍ തുറമുഖം പ്രയോജനപ്പെടുത്തും വിധം ചരക്ക് ഗതാഗതവും അതോടൊപ്പം യാത്രാ സൗകര്യവും ഒരുക്കുകയായിരുന്നു ലക്ഷ്യം. ബേപ്പൂര്‍ സ്റ്റേഷന്‍ നിര്‍മിച്ചത് ചാലിയത്തായിരുന്നു. ടിപ്പു സുല്‍ത്താന്‍ പടയോട്ടത്തിനായി നിര്‍മിച്ച റോഡിന് സമാന്തരമായാണ് 1860-ല്‍ നിര്‍മാണം തുടങ്ങിയത്. മാസങ്ങള്‍ക്കുള്ളില്‍ കുറ്റിപ്പുറം, പട്ടാമ്പി, പോത്തന്നൂര്‍…. അങ്ങനെ പാത നീണ്ടു. നിര്‍മാണ ജോലികള്‍ക്കും മരത്തടി കയറ്റാനുമൊക്കെ ഖലാസിമാരായിരുന്നു മുന്നില്‍. വര്‍ഷങ്ങള്‍ പിന്നിടുന്തോറും യാത്രക്കാരും മറ്റാവശ്യങ്ങളും വര്‍ധിച്ചതോടെ 1888-ല്‍ കോഴിക്കോട്ടേക്ക് സ്‌റ്റേഷന്‍ മാറ്റി. അതോടെ ചാലിയം സ്‌റ്റേഷന്‍ ഇല്ലാതായി.

ചാലിയത്തെ പഴയ സ്‌റ്റേഷന്‍ നാമാവശേഷമായെങ്കിലും ഒരു കെട്ടിടത്തിന്റെ കുറച്ച് ഭാഗം ഇവിടെയുള്ള ഹോര്‍ത്തൂസ് മലബാറിക്കസ് സസ്യസര്‍വസ്വം മ്യൂസിയത്തിന്റെ ഭാഗമായി നിലനിര്‍ത്തിയിട്ടുണ്ട്. എന്‍ജിന്‍ തിരിക്കുന്നതിനും വെള്ളത്തിനുമായി നിര്‍മിച്ച പഴയ കിണറിപ്പോഴും (വണ്ടി കിണര്‍) ഉണ്ട്. അടുത്തിടെ ഈ പരിസരത്ത് മണ്ണെടുത്തപ്പോള്‍ ട്രാക്ക് ഘടിപ്പിക്കുന്നതിനുള്ള പഴയ രണ്ട് പാത്തികള്‍ കിട്ടി. ഇതിലൊന്ന് യുദ്ധക്കപ്പല്‍ രൂപകല്‍പ്പന കേന്ദ്രമായ ‘നിര്‍ദേശി’ലും മറ്റൊന്ന് ഈ മ്യൂസിയത്തിലുമുണ്ട്. അന്ന് ഉപയോഗിച്ച കല്‍ക്കരിയുടെ അവിശിഷ്ടങ്ങള്‍ ചാലിയത്തെ ഗവ. ഫിഷറീസ് എല്‍പി സ്‌കൂളിലെ മ്യൂസിയത്തിലും സൂക്ഷിച്ചിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top