1700 കോടി ചെലവ്; നിര്‍മ്മാണത്തിലിരിക്കുന്ന നാലുവരി പാലം നദിയിലേക്ക് തകര്‍ന്നുവീണു ; ദൃശ്യങ്ങള്‍

ഭാഗല്‍പുര്‍: ബിഹാറിലെ ഭാഗല്‍പുരില്‍ നിര്‍മ്മാണത്തിലിരുന്ന പാലം നദിയിലേക്ക് തകര്‍ന്നുവീണു. അഗുവാണി- സുല്‍ത്താന്‍ഗഞ്ച് നാലുവരി പാലമാണ് ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ഗംഗാ നദിയില്‍ പതിച്ചത്. അപകടത്തില്‍ ആളപായമില്ല. നാട്ടുകാര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഗംഗാ നദിക്കു കുറുകെ നിര്‍മ്മിക്കുന്ന പാലം ഖഗാരിയ, അഗുവാണി, സുല്‍ത്താന്‍ഗഞ്ച് എന്നീ പ്രദേശങ്ങളെയാണ് ബന്ധിപ്പിക്കുന്നത്. പാലത്തിന്റെ ഒരുഭാഗം പൂര്‍ണമായും നദിയില്‍ പതിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഈ വര്‍ഷം കൊടുങ്കാറ്റിനെ തുടര്‍ന്നു പാലത്തിന് കേടുപാട് സംഭവിച്ചിരുന്നു. 1700 കോടി രൂപ ചെലവഴിച്ചു നിര്‍മ്മിക്കുന്ന പാലമാണ് നദിയില്‍ പതിച്ചത്. 2014 ലായിരുന്നു പാലത്തിന്റെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍വഹിച്ചത്.

സംഭവത്തിനു പിന്നാലെ പാലം നിര്‍മ്മാണത്തിന്റെ കരാര്‍ ഏറ്റെടുത്തിരിക്കുന്ന രാജ്യ പുല്‍ നിര്‍മ്മാണ്‍ ലിമിറ്റഡ് അധികൃതര്‍ സ്ഥലത്തെത്തി. പാലത്തിന്റെ തകര്‍ച്ചയുടെ കാരണം കണ്ടെത്താന്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഭരണകക്ഷിയായ ജെഡിയു വക്താവ് നീരജ് കുമാര്‍ പറഞ്ഞു. പാലം തകര്‍ന്നുവീണതിനു പിന്നാലെ മുഖ്യമന്ത്രി നിതീഷ് കുമാറിനെ ഉന്നമിട്ട് പ്രതിപക്ഷമായ ബിജെപി രംഗത്തെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട ബിജെപി സംസ്ഥാന അധ്യക്ഷന്‍ സാമ്രാട്ട് ചൗധരി ബിഹാര്‍ സര്‍ക്കാരിന് അഴിമതിയില്‍ പങ്കുണ്ടെന്നും സംസ്ഥാനത്തെ റോഡുകളുടെ അവസ്ഥ ദയനീയമാണെന്നും ആരോപിച്ചു. സംഭവത്തില്‍ കരാറുകാരായ രാജ്യ പുല്‍ നിര്‍മ്മാണ്‍ ലിമിറ്റഡിനോട് ജില്ലാ ഭരണകൂടം റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top