ക്രീം ബിസ്‌കറ്റ് കഴിച്ച വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത; സാമ്പിള്‍ പരിശോധനക്കയച്ചു

വേങ്ങര: ക്രീം ബിസ്‌കറ്റ് കഴിച്ച എആര്‍ നഗര്‍ ഇരുമ്പുചോല എയുപി സ്‌കൂളിലെ 11 വിദ്യാര്‍ഥികള്‍ക്ക് ശാരിരിക അസ്വസ്ഥത. വിദ്യാര്‍ഥികള്‍ കുന്നുംപുറം കുടുംബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി. ഭക്ഷ്യസുരക്ഷാ വിഭാഗം ബിസ്‌കറ്റിന്റെ സാമ്പിള്‍ കസ്റ്റഡിയിലെടുത്ത് പരിശോധനക്കയച്ചു.

വേങ്ങര ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജിജി മേരി തോംസണ്‍ ബിസ്‌കറ്റിന്റെ ബാക്കി ഭാഗവും കടയിലെത്തി ശേഷിച്ച പാക്കറ്റുകളും ചെമ്മാട്ടെ മൊത്ത വിതരണകേന്ദ്രത്തിലെത്തി അതേ ബാച്ചിലെ മറ്റ് പാക്കറ്റുകളും കസ്റ്റഡിയിലെടുത്തു.

വ്യാഴാഴ്ച രാവിലെ നാലാം ക്ലാസ് വിദ്യാര്‍ഥി കടയില്‍ നിന്ന് 10 രൂപയുടെ ക്രീം ബിസ്‌കറ്റ് വാങ്ങി സ്‌കൂളിലെത്തിയ കുട്ടി സഹപാഠികളുമായി പങ്കുവച്ചു കഴിച്ചു. ഉടന്‍ മൂന്ന് കുട്ടികള്‍ക്ക് ഛര്‍ദിയും മറ്റു ഉള്ളവര്‍ക്ക് വയറുവേദനയും തല വേദനയുമുണ്ടായി. തുടര്‍ന്ന് അധ്യാപകര്‍ കുട്ടികളെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സ്‌കൂളിലെത്തി പരിശോധന നടത്തി.

തെലുങ്കാനയില്‍ നിര്‍മിച്ചതാണ് ബിസ്‌കറ്റെന്ന് എഫ്എസ്ഒ പറഞ്ഞു. രണ്ടാഴ്ചക്കുശേഷമേ പരിശോധനാ ഫലമെത്തുകയുള്ളൂവെന്നും വിഷാംശമുണ്ടെന്ന് തെളിഞ്ഞാല്‍ നിയമ നടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top