ഗാസയില്‍ ഭക്ഷണത്തിനായി കാത്തുനിന്ന ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ത്ത് ഇസ്രയേല്‍ 104 മരണം

ഗാസ: പലസ്തീന് നേരെ വീണ്ടും ഇസ്രയേലിന്റെ കൂട്ടക്കുരുതി. ഗാസയില്‍ ഭക്ഷണവിതരണ കേന്ദ്രത്തില്‍ കാത്തുനില്‍ക്കുകയായിരുന്ന പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രയേല്‍ സേന വെടിയുതിര്‍ത്തു. വെടിവെപ്പില്‍ 104 പേര്‍ കൊല്ലപ്പെട്ടതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം നല്‍കുന്ന വിവരം. എഴുനൂറിലധികം ആളുകള്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടം അക്രമാസക്തമായതുകൊണ്ടു വെടിവച്ചെന്നാണ് ഇസ്രയേല്‍ വിശദീകരണം.

സംഭവത്തെ കൂട്ടക്കൊലയെന്ന് വിശേഷിപ്പിച്ച പലസ്തീന്‍ ആരോഗ്യ മന്ത്രാലയം, ആക്രമണത്തെ അപലപിച്ചു. ഗാസയുടെ പടിഞ്ഞാറന്‍ നബുള്‍സി റൗണ്ട്എബൗട്ടില്‍ ഭക്ഷണത്തിനായി ട്രക്കുകള്‍ക്ക് അടുത്തേക്ക് വന്നവരെയാണ് സൈന്യം വെടിവെച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എന്നാല്‍ ഭക്ഷണം വാങ്ങാനെത്തിയ ജനക്കൂട്ടം ട്രക്കിനുചുറ്റും തിരക്കുകൂട്ടുകയും അങ്ങനെയുണ്ടായ ഉന്തിലും തള്ളിലും പെട്ട് അപകടമുണ്ടായെന്നുമായിരുന്നു ഇസ്രയേല്‍ ആദ്യം പറഞ്ഞിരുന്നത്. പിന്നീട് സൈന്യത്തിന് ഭീഷണിയാകുന്ന തരത്തില്‍ ജനക്കൂട്ടം എത്തിയതോടെ വെടിയുതിര്‍ത്തതാണെന്ന് ഇസ്രയേല്‍ അറിയിച്ചു.

പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാന്‍ മതിയായ ആംബുലന്‍സുകള്‍ ഇല്ലാതെവന്നതോടെ കഴുതവണ്ടിയില്‍ കയറ്റിയാണ് ആശുപത്രിയിലെത്തിച്ചതെന്ന് കമാല്‍ അദ്‌വാന്‍ ആശുപത്രി വക്താവ് ഫാരിസ് അഫാന പറഞ്ഞു. പരിക്കേറ്റ മുഴുവന്‍ ആളുകളെയും ചികിത്സിക്കാനുള്ള ആരോഗ്യസംവിധാനങ്ങള്‍ ഗാസയിലെ ആശുപത്രികളില്‍ ഇല്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നുമാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top