ലീഗ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് സ്വതന്ത്രന്‍ വിജയിച്ചു.

തിരൂരങ്ങാടി : തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ കോട്ടുവലകാട് വാര്‍ഡില്‍ നിന്ന് കോണ്‍ഗ്രസ് പിന്‍തുണയുള്ള സ്വതന്ത്രന്‍ ചാത്തമ്പാടന്‍ അന്‍വര്‍ സാദത്ത്206 വോട്ടിന്റെ ഭൂരിപക്ഷത്തിന് മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥി അന്‍വര്‍ തിരുനിലത്തിനെ തോല്‍പ്പിച്ചു. അന്‍വര്‍ സാദത്തിന് 754 വോട്ടും അന്‍വര്‍ തിരുനിലത്തിന് 548 വോട്ടും ലഭിച്ചു. മൂന്നാം സ്ഥാനത്തെത്തിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കളത്തില്‍ വിനോദിന് 49 വോട്ടുമാത്രമാണ് ലഭിച്ചത്.

രാവിലെ 8 മണിക്കാരംഭിച്ച വോട്ടെണ്ണല്‍ 10 മണിയോടെ അവസാനിച്ചു.

നവരപ്പാടം ബസ്റ്റാന്റ് വിഷയത്തില്‍ മുസ്ലിംലീഗുമായി തെറ്റി ഈ വാര്‍ഡില്‍ നിന്ന് മെമ്പര്‍ സ്ഥാനം രാജിവെച്ച അന്‍വര്‍ സാദത്തിനെ തന്നെയാണ് വീണ്ടും തിരഞ്ഞെടുത്തിരിക്കുന്നത്. ഇത് മലപ്പുറം ജില്ലയിലെ മുസ്ലിംലീഗ് കോട്ടയായ തിരൂരങ്ങാടിയില്‍ ലീഗിനേറ്റ കനത്ത തിരിച്ചടിയാണ്.

തെരഞ്ഞെടുപ്പിന് മുന്‍പ് മുസ്ലിംലീഗിന്റെ തിരൂരങ്ങാടി നിയോജക മണ്ഡലം നേതൃത്വവും പഞ്ചായത്തും നിരവധി പദ്ധതികള്‍ ഈ വാര്‍ഡില്‍ പ്രഖ്യാപിച്ചിരുന്നു. ഈ വാഗ്ദാനങ്ങളൊന്നും വോട്ടര്‍ മാരെ ഏശിയില്ലെന്നാണ് ഈ വിജയം തെളിയിക്കുന്നത്.

തെരഞ്ഞെടുപ്പ് ഫലം വന്നയുടനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഹ്ലാദ പ്രകടനം നടത്തി. ആഹ്ലാദ പ്രകടനത്തിലുടനീളം തിരൂരങ്ങാടി പഞ്ചായത്ത് ഭരണസമിതി രാജിവെക്കണമെന്ന ആവശ്യവും നവരപ്പാടം ബസ്റ്റാന്റ് പദ്ധതി പിന്‍വലിക്കണമെന്നആവശ്യവും മുദ്രാവാക്ക്യങ്ങളില്‍ മുഴങ്ങിക്കേട്ടു.

 

 

തിരൂരങ്ങാടിയില്‍ തീ പാറിയ പോരാട്ടം

Share news
error: Content is protected !!
Scroll to Top