‘കിളിയെ കൊല്ലാം പാട്ടിനെ വയ്യ’ സി പി ഐ എം പ്രവര്‍ത്തകര്‍

കോഴിക്കോട് : കിളിയെ കൊല്ലാം കിളിപാടിയ പാട്ടിനെ വയ്യെന്ന ഉദ്ധരണിക്ക് ചുവട്ടില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ഒത്തുകൂടി.

കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും പഴയകാല പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ നാമധേയത്തില്‍ ഒരുമിച്ചത് രാഷ്ട്രീയ സമവാക്യങ്ങള്‍ക്കപ്പുറത്തെ പോരാളികളുടെ നിലപാട്‌ പ്രഖ്യാപനമായി മാറി.

പാര്‍ട്ടി വിലക്ക് ലംഘിച്ച് ചന്ദ്രശേഖരന്റെ സഖാക്കളും സഹപ്രവര്‍ത്തകരും കോഴിക്കോട് ഒത്തുകൂടിയപ്പോള്‍ നഗരം പോരാട്ട സ്മൃതികളുടെ സമീപ ഭൂതകാലത്തിലേക്ക് സ്വയം നിറയുകയായിരുന്നു.

എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതാവും ചന്ദ്രശേഖരന്റെ അടുത്ത സുഹൃത്തുമായിരുന്ന കെ.പി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവുമായിരുന്ന എന്‍ പി പ്രതാപ് കുമാര്‍പ്രതിഷേധ സദസ്സില്‍ അധ്യക്ഷം വഹിച്ചു. എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റിയംഗമായിരുന്ന കെ.എസ് ബിമല്‍ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം അനാഥമാക്കില്ലെന്ന് അനുശോചന പ്രമേയത്തിലൂടെ ജ്യോതി പ്രഖ്യാപിച്ചു.

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ തിങ്ങിനിറഞ്ഞ സിപിഐഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെയാണ്പ്രിയ സഖാവിന്റെ ഓര്‍മ്മപുതുക്കലുകളെ എതിരേറ്റത്. സംഘാടകരുടെ കണക്കുകൂട്ടലുകളെ തെറ്റിച്ച് കൊണ്ട് വടകര, ഇടച്ചേരി, പേരാമ്പ്ര ഭാഗങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാന്‍ വാഹനങ്ങളില്‍ എത്തിച്ചേര്‍ന്ന യുവാക്കളുടെ പ്രകടനങ്ങള്‍ യോഗസ്ഥലത്തേക്ക് കടന്നു വന്നു. പരിപാടികളില്‍ സിപിഐഎമ്മിന്റെ ഏരിയ ലോക്കല്‍ ഭാരവാഹികള്‍ പങ്കെടുത്തു.

സിപിഐഎം പാര്‍ട്ടി സെക്രട്ടറിയേറ്റ് വിഎസ്സിന്റെ വിവാദ പ്രസ്താവനകള്‍ക്കു ശേഷം ചന്ദ്രശേഖരന്‍ അടക്കമുള്ളവരെ ‘സ്ഥാനമോഹികള്‍ ‘ എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെ  നഗരത്തില്‍ ഈ പരിപാടി നടന്നത് സിപിഎം നേതൃത്വത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

Share news
error: Content is protected !!
Scroll to Top