കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ചെന്നൈ: കന്യാകുമാരിയില്‍ കടലില്‍ കുളിക്കാനിറങ്ങിയ അഞ്ച് എംബിബിഎസ് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. തഞ്ചാവൂര്‍ സ്വദേശി ചാരുകവി, നെയ്വേലി സ്വദേശി ഗായത്രി, കന്യാകുമാരി സ്വദേശി സര്‍വദര്‍ശിത്, ദിണ്ടിഗല്‍ സ്വദേശി പ്രവീണ്‍ സാം, ആന്ധ്രാപ്രദേശ് സ്വദേശി വെങ്കിടേഷ് എന്നിവരാണ് മരിച്ചത്. കരൂര്‍ സ്വദേശിനി നേഷി, തേനി സ്വദേശി പ്രീതി പ്രിയങ്ക, മധുര സ്വദേശി ശരണ്യ എന്നിവരെ രക്ഷപ്പെടുത്തി. ഇവര്‍ ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുച്ചിറപ്പള്ളിയിലെ എസ്ആര്‍എം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഞായറാഴ്ച കന്യാകുമാരിയില്‍ സഹപാഠിയുടെ സഹോദരിയുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനാണ് കോളേജില്‍ നിന്ന് വിദ്യാര്‍ഥികളുടെ സംഘം എത്തിയത്.

ലെമൂര്‍ (ഗണപതിപുരം) ബീച്ചില്‍ നീന്താനെത്തിയപ്പോഴാണ് അപകടമുണ്ടായത്. കടല്‍ക്ഷോഭ മുന്നറിയിപ്പിനെ തുടര്‍ന്ന് ബീച്ചില്‍ പ്രവേശനം വിലക്കിയിരുന്നു. തെങ്ങിന്‍ തോപ്പിലൂടെയാണ് സംഘം ബീച്ചില്‍ എത്തിയത്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് കന്യാകുമാരി ജില്ലാ പൊലീസ് സൂപ്രണ്ട് ഇ സുന്ദരവതനം പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top