ഓണത്തിന് വ്യാജമദ്യം തടയാന്‍ പ്രത്യേക സ്‌ക്വാഡ്;കണ്‍ട്രോള്‍ റൂം തുറന്നു

മലപ്പുറം: ഓണത്തിനോടനുബന്ധിച്ച് അബ്കാരി കുറ്റകൃത്യങ്ങള്‍ തടയാന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്കാണ് സ്‌ക്വാഡിന്റെ ചുമതല. കിഴക്ക്, പടിഞ്ഞാറ് മേഖല കേന്ദ്രീകരിച്ച് രണ്ട് സ്‌ട്രൈകിങ് ഫോഴ്‌സും പ്രവര്‍ത്തനമാരംഭിച്ചിട്ടു്. വ്യാജ മദ്യവില്‍പന തടയുന്നതിന് പൊലീസ്, റവന്യൂ വകുപ്പിന്റെ സഹകരണത്തോടെ പരിശോധന നടത്താനും ജില്ലാ കലക്റ്റര്‍ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യാജമദ്യ നിര്‍മാജന ജനകീയ സമിതി യോഗം തീരുമാനിച്ചു.

വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രാത്രികാല പട്രോളിങ് ശക്തമാക്കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും മദ്യം കടത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ പ്രത്യേക പരിശോധന നടത്തും. സംശയമുള്ള സ്ഥലങ്ങളില്‍ മഫ്റ്റി സ്‌ക്വാഡും റെയ്ഡ് നടത്തും. ആദി വാസി കോളനികളില്‍ പരിശോധന ഊര്‍ജിതമാക്കും. മദ്യ ഷാപ്പുകളില്‍ പ്രത്യേക പരിശോധന നടത്തും. പഞ്ചായത്ത് തല മദ്യ നിര്‍മാജന സമിതിയുടെ യോഗം ചേരാനും തീരുമാനിച്ചു.

അബ്കാരി കുറ്റകൃത്യങ്ങള്‍ തടയാന്‍ 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ ഉടന്‍ നടപടിയുണ്ടാവും. സ്‌ക്വാഡ് സി.ഐ യുടെ നേതൃത്വത്തിലാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കണം. ഫോണ്‍. 0483 2735431

കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ പി. ഉബൈദുള്ള എം.എല്‍.എ, എ.ഡി.എം. പി. മുരളീധരന്‍, സബ് കലക്റ്റര്‍ റ്റി. മിത്ര, ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷനര്‍ വി.ജെ മാത്യു, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. അബ്ദുള്ളകുട്ടി എന്നിവര്‍ പങ്കെടുത്തു.

 

Share news
error: Content is protected !!
Scroll to Top