ഇന്ത്യന്‍ ഉള്ളിക്ക് ഖത്തറിലും ക്ഷാമം: വില കൂടുന്നു

ദോഹ: ഇന്ത്യയില്‍ ഉല്പദാനം കുറയുകയും വില കൂടുകയും ചെയ്തതോടെ ഉള്ളിയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത് ഖത്തറുള്‍പ്പെടെയുള്ള ഗള്‍ഫ് മേഖലയെ പ്രതികൂലമായി ബാധിക്കുന്നു. ഇന്ത്യന്‍ ഉള്ളിക്ക് ക്ഷാമം നേരിട്ട് തുടങ്ങിയതോടെ വിപണിയില്‍ വന്‍ വിലക്കയറ്റം അനുഭവപ്പെട്ടു തുടങ്ങി. 150 ഇരട്ടി വരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ ഉള്ളിക്ക് ഖത്തര്‍ വിപണിയില്‍ അനുഭവപ്പെട്ട വിലക്കയറ്റം. നേരത്തെ രണ്ടര റിയാലിന് വിറ്റിരുന്ന ഉള്ളി വില കഴിഞ്ഞ ദിവസം കിലോക്ക് അഞ്ചു റിയാല്‍ മുതല്‍ ആറു  റിയാല്‍ വരെയെത്തി. നഗരത്തിലെ പല കടകളിലും ഇന്ത്യന്‍ ഉള്ളയുടെ സ്റ്റോക്ക് തീര്‍ന്നു തുടങ്ങിയതും സെന്‍ട്രല്‍ മാര്‍ക്കറ്റില്‍  ഇന്ത്യന്‍ ഉള്ളിക്ക് ആവശ്യക്കാര്‍ വര്‍ധിച്ചതും വിലക്കയറ്റത്തിന് കാരണമായി. അതിനിടെ ചില കച്ചവടക്കാര്‍ പൂഴ്ത്തിവെപ്പ് നടത്തി കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുകയാണെന്ന ആരോപണവുമായി ഉപഭോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ പ്രതിസന്ധി മനസ്സിലാക്കി കയറ്റുമതി നിര്‍ത്തിവെക്കുമെന്ന് ഉറപ്പാക്കിയ ഉപഭോക്താക്കള്‍ വന്‍ തോതില്‍ ഉള്ളി വാങ്ങിക്കൂട്ടിയതാണ് വിലക്കയറ്റത്തിനും സ്റ്റോക്ക് തീരുന്നതിനും ഇടയാക്കിയതെന്ന് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നു. അതിനിടെ ഇന്ത്യന്‍ ഉള്ളിയുടെ വരവ് കുറഞ്ഞതോടെ ചൈനയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ള ഗുണനിലവാരം കുറഞ്ഞ ഉള്ളികള്‍ ഇന്ത്യന്‍ ഉള്ളികള്‍ എന്ന വ്യാജേന വിപണിയിലേക്ക് ഒഴുകുന്നുണ്ട്. 18 കിലോ ചാക്ക് ഇന്ത്യന്‍ ഉള്ളിക്ക് ഈ മാസം ആദ്യം 28 റിയാലായിരുന്നു വിലയെങ്കില്‍ രണ്ടാഴ്ചക്ക് ശേഷം അത് 60 റിയാല്‍ വരെ ഉയര്‍ന്നു. വരും ദിവസങ്ങളില്‍ ഇത് വീണ്ടും കുത്തനെ ഉയര്‍ന്നേക്കുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ ചില സംസ്ഥാനങ്ങളില്‍ മഴക്കെടുതികള്‍ അനുഭവപ്പെട്ടതും മറ്റു ചില സംസ്ഥാനങ്ങളില്‍ വരള്‍ച്ച രൂക്ഷമായതുമാണ് ഉള്ളി ഉല്പാദനത്തെ പ്രതികൂലമായി ബാധിച്ചത്.
Share news
error: Content is protected !!
Scroll to Top