യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തി ജയില്‍ മോചിതയായ ഇറാനിലെ ‘സോംബി അഞ്ജലീന ജോളി’

ഹോളിവുഡ് താരം ആ്ജലീന ജോളിയുടെ മുഖം പോലെയാകാന്‍ പലവട്ടം പ്ലാസ്റ്റിക് സര്‍ജറി ചെയ്‌തെന്ന് അവകാശപ്പെടുകയും പ്ലാസ്റ്റിക് സര്‍ജറി മുഖത്തെ ആകെ വികൃതമാക്കിയെന്ന് കാണിക്കുന്നതിന് അത്തരത്തിലുള്ള ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തതിന് ജയിലിലായ ഇറാനിയന്‍ യുവതി മോചിപ്പിക്കപ്പെട്ടു. 2019ലാണ് സബര്‍ തബര്‍ എന്ന യുവതി കേസില്‍ പെട്ട് ജയിലിലാകുന്നത്. ഇവര്‍ക്കൊപ്പം അന്ന് മറ്റ് മൂന്ന് സ്ത്രീ സോഷ്യല്‍ മീഡിയ (ഇന്‍സ്റ്റഗ്രാം ) ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ കൂടി ജയിലിലായിരുന്നു.

ഇറാനില്‍ മഹ്‌സ അമിനി എന്ന യുവതിയുടെ കസ്റ്റഡി മരണത്തിന് പിന്നാലെ നടന്ന വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായാണ് സഹര്‍ മോചിപ്പിക്കപ്പെട്ടിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. തലമുടി ഭാഗികമായി പുറത്തുകാണിച്ചതിന്റെ പേരിലായിരുന്ന മഹ്‌സ അമിനിയെ പൊലീസ് കസ്റ്റഡയിലെടുത്തത്. ഇതിന് പിന്നാലെ ഇവര്‍ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ്.

ജയിലില്‍ നിന്ന് പുറത്തെത്തിയ ശേഷം സഹര്‍ ഒരു ടിവി ചാനലിന് അഭിമുഖം നല്‍കി. ഇതനുസരിച്ച് കേസിനാസ്പദമായ സംഭവത്തില്‍ ഇവര്‍ കൃത്യമായ വിശദീകരണം നല്‍കിയിട്ടുണ്ട്. ആഞ്ജലീന ജോളിയാകാന്‍ പലവട്ടം പ്ലാസ്റ്റിക് സര്‍ജറി നടത്തി, എന്നാല്‍ മുഖം വികൃതമായി എന്നായിരുന്നു ഇവര്‍ അവകാശപ്പെട്ടിരുന്നത്. ഇത്തരത്തിലുള്ള ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. 2017ലാണ് സഹര്‍ ഈ രീതിയില്‍ പ്രശസ്തയാകുന്നത്. എന്നാലിതെല്ലാം പ്രശസ്തിക്ക് വേണ്ടി താന്‍ ചെയ്തതാണെന്നും മേക്കപ്പ് വച്ചാണ് മുഖം ഫോട്ടോകളില്‍ കാണിച്ചത് പോലെ മാറ്റിയതെന്നുമാണ് ഇവര്‍ വിശദീകരിക്കുന്നത്.

ഇത് വലിയ കുറ്റമായിക്കണ്ട് സര്‍ക്കാര്‍ ഇവരെ പത്ത് വര്‍ഷത്തേക്ക് തടവിന് വിധിക്കുകയായിരുന്നു. ആകെ പതിനാല് മാസമാണ് സഹര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top