സിക്ക പ്രതിരോധം; കേന്ദ്രസംഘം ഇന്ന് തിരുവനന്തപുരം കളക്ടറുമായി കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം: സിക്ക സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തിരുവനന്തപുരത്തെത്തിയ കേന്ദ്രസംഘം ഇന്ന് കളക്ടറുമായി കൂടിക്കാഴ്ച നടത്തും. രാവിലെ കളക്ടറേറ്റിലാണ് യോഗം ചേരുക. സംസ്ഥാനത്ത് ഇതുവരെ 23 പേര്‍ക്കാണ് സിക സ്ഥിരീകരിച്ചത്. ഇവരെല്ലാം തിരുവനന്തപുരം നഗരപരിധിയിലെ താമസക്കാരാണ്. സിക്ക ഉറവിട മേഖല നഗരസഭയാണോ എന്ന സംശയത്തിലേക്കാണ് ആരോഗ്യരംഗം വിരല്‍ചൂണ്ടുന്നത്.

കൊതുകുനശീകരണത്തിന് അടിയന്തര നടപടിയാവശ്യപ്പെട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിക്ക് കത്തുനല്‍കിയിട്ടുണ്ട്. നഗരസഭയുടെ പല സ്ഥലങ്ങളും കൊതുകിന് വളരാന്‍ പര്യാപ്തമാണെന്ന് പരിശോധനയില്‍ വ്യക്തമായതിനെ തുടര്‍ന്നാണ് ഡിഎംഒയുടെ നടപടി. വൈറസ് ബാധിത മേഖലകളില്‍ നിന്നയച്ച കൂടുതല്‍ പരിശോധനാ ഫലങ്ങള്‍ പുറത്തുവരേണ്ടതുണ്ട്.

ഇന്നലെ നാല് പേര്‍ക്കാണ് സംസ്ഥാനത്ത് സിക്ക റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം കരിക്കകം സ്വദേശിനി, പൂന്തുറ സ്വദേശി (35), ശാസ്തമംഗലം സ്വദേശിനി (41), സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ (38) എന്നിവര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ സിക്ക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി.

 

Share news
error: Content is protected !!
Scroll to Top