
കൊഹിമ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ നാഗാലാന്‍ഡില്‍ ആറ് ജില്ലകളില്‍ രേഖപ്പെടുത്തിയത് പൂജ്യം ശതമാനം പോളിങ്. മോദി സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനം പാലിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു വോട്ടര്‍മാരുടെ തെരഞ്ഞെടുപ്പ് ബഹിഷ്‌കരണം. ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷനാണ് ബഹിഷ്‌കരണത്തിന് ആഹ്വാനം ചെയ്തത്.
തെരഞ്ഞെടുപ്പ് പ്രക്രിയ തടസ്സപ്പെടുത്തിയതിന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഈസ്റ്റേണ്‍ നാഗാലന്‍ഡ് പീപ്പിള്‍ ഓര്‍ഗനൈസേഷന് നോട്ടീസ് അയച്ചു. വോട്ടര്‍മാരുടെ സ്വതന്ത്രവിനിയോഗത്തില്‍ അനാവശ്യ ഇടപെടല്‍ നടത്തിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. സംഘടനക്ക് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതായും കമ്മീഷന്‍ അറിയിച്ചു. ഇത് വോട്ടര്‍മാര്‍ സ്വയം എടുത്ത തീരുമാനമാണെന്നും തെരഞ്ഞെടുപ്പില്‍ ഒരുതരത്തിലുള്ള അനാവശ്യ ഇടപെടലും നടത്തിയിട്ടില്ലാത്തതിനാല്‍ 172 സി പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്നും സംഘടന അറിയിച്ചു.
കിഴക്കന്‍ മേഖലയിലെ ഏഴ് ഗോത്രവര്‍ഗ സംഘടനകളുടെ ഉന്നത ബോഡിയാണ് ഈസ്റ്റേണ്‍ നാഗാലാന്‍ഡ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍. പ്രത്യക സംസ്ഥാനമെന്ന ആവശ്യമുന്നയിച്ചാണ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നല്‍കിയത്. ചാങ്, കൊന്യാക്, സാങ്തം, ഫോം, യിംഖിയുങ്, ഖിയാംനിയുങ്കന്‍, തിഖിര്‍ എന്നിങ്ങനെ ഏഴ് നാഗാ ഗോത്രങ്ങളാണ് ഈ ജില്ലകളിലുള്ളത്. ആറ് ജില്ലകള്‍ വര്‍ഷങ്ങളായി അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി 2010 മുതല്‍ സംഘടന പ്രത്യേക സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്.ആകെ നാല് ലക്ഷം വോട്ടര്‍മാരാണ് ഈ മേഖലയില്‍ ഉള്ളത്. ഒരു ലോക്സഭാ സീറ്റാണ് സംസ്ഥാനത്തുള്ളത്. എന്‍ഡിഎയുടെ ഭാഗമായ നാഷനലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയും കോണ്‍ഗ്രസുമാണ് ഇവിടെ മത്സരം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




