വഴിതെറ്റി നാട്ടിലിറങ്ങിയ കാട്ടുതാറാക്കൂട്ടത്തെ രക്ഷിച്ച് യുവാക്കള്‍

തേഞ്ഞിപ്പലം: വഴിതെറ്റി നാട്ടിലിറങ്ങിയ കാട്ടുതാറാക്കൂട്ടത്തിനെ രക്ഷപ്പെടുത്തി യുവാക്കള്‍. മേലേചേളാരി മൃഗാശുപത്രി റോഡിലൂടെ തിരക്കേറിയ ഹൈവേയിലേക്കാണ് ആറു കുഞ്ഞുങ്ങളുമായി താറാക്കൂട്ടം എത്തിയത്. കുതിച്ചുപായുന്ന വാഹനങ്ങള്‍ക്ക് അടുത്തേക്ക് പോകുന്ന താറാവിന്‍ കൂട്ടത്തെ കണ്ട സമീത്തെ പലചരക്ക് കടക്കാരനായ ടി കെ മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളായ അജയ് വാക്കയിലും, സി വി സ്വാലിഹും, വി സിദ്ധീഖും, മുഹമ്മദ് റഫീഖും ചേര്‍ന്ന് രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു.

വനപ്രദേശങ്ങളിലെ ചതുപ്പുമേഖലകളിലാണ് സാധാരണയായി ഇവയെ കണ്ടു വരാറുള്ളത്. കൊയപ്പപ്പാടം മേഖലയില്‍ മരത്തില്‍ കൂടു കൂട്ടി കുട്ടികള്‍ നടക്കാറായപ്പോള്‍ അവയെയും കൂട്ടി ആവാസസ്ഥലം തേടിയിറങ്ങിയപ്പോള്‍ വഴി തെറ്റി ഹൈവേയിലേക്ക് എത്തപ്പെട്ടതായിരിക്കാമെന്നാണ് കരുതുന്നത്.

വിസ്ലിംഗ് ഡക്ക് ഇനത്തില്‍ പെട്ട പക്ഷിയാണിത്. ഇണത്താറാവ് പറന്നു പോയി. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ് രണ്ടു കിലോമീറ്റര്‍ ദൂരെ നിന്ന് വരെ ഇണക്ക് തേടിയെത്താന്‍ കഴിയും. വൃക്ഷത്താറാവ് എന്നും പേരുള്ള ഇവ മണ്‍സൂണ്‍ കാലത്ത് പ്രജനനത്തിനായി കടലുണ്ടിയില്‍ എത്താറുണ്ട്. 50 മുതല്‍ 60 മുട്ടകള്‍ വരെ ഇടാറുള്ള ഇവയില്‍ ആണ്‍ താറാവും പെണ്‍ താറാവും 25 മുതല്‍ 30 ദിവസം വരെ അടയിരിക്കാറുണ്ട്. രണ്ട് മാസം കൊണ്ട് കുഞ്ഞുങ്ങള്‍ പറക്കാറാകും. 15 വര്‍ഷം വരെയാണ് ഇവയുടെ ആയുസ്സ് എന്നും കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലെ ജന്തുശാസ്ത്ര വിഭാഗം അസി.പ്രൊഫസറും പക്ഷിശാസ്ത്രജ്ഞനുമായ സുബൈര്‍ മേടമ്മല്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top