സൈനിക റിക്രൂട്ട്‌മെന്റ് നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കളുടെ പ്രതിഷേധം

കോഴിക്കോട് അഗ്‌നിപഥ് പദ്ധതിക്കെതിരേ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെ സൈനിക റിക്രൂട്ട്‌മെന്റ് നടത്തണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കളുടെ പ്രതിഷേധം. ആറ് തവണ മാറ്റി വെച്ച പ്രവേശനപരീക്ഷ നടത്തണമെന്ന ആവശ്യവുമായാണ് ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

കോവിഡ് മൂലം കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സൈനിക റിക്രൂട്ട്‌മെന്റുകള്‍ നിലച്ചിരിക്കുകയാണ്. 2021ല്‍ തന്നെ ആരോഗ്യ, കായികക്ഷമതാ പരീക്ഷകള്‍ കഴിഞ്ഞിട്ടും ആറ് തവണ പരീക്ഷ മാറ്റിവെയ്ക്കുകയായിരുന്നു. ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ നടത്താത്തതിനെതിരെ 800ല്‍ അധികം ഉദ്യോഗാര്‍ത്ഥികളാണ് പ്രതിഷേധം നടത്തുന്നത്. കാസര്‍കോട് മുതല്‍ തൃശ്ശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍നിന്നുള്ള ഉദ്യോഗാര്‍ഥികളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്.

ഇതേ വിഷയം ഉന്നയിച്ച് തിരുവനന്തപുരത്ത് രാജ്ഭവനിലേക്ക് നടക്കുന്ന മാര്‍ച്ചില്‍ 300ല്‍ അധികം പേര്‍ പങ്കെടുക്കുന്നുണ്ട്. ഒന്നര വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പൊതു പ്രവേശന പരീക്ഷ നടത്തണമെന്നാണ് ഇവരുടെയും പ്രധാന ആവശ്യം. ടി.ഒ.ഡി പിന്‍വലിക്കണമെന്നും സേനയില്‍ സ്ഥിര നിയമനം വേണമെന്നും ഇവര്‍ ആവശ്യമുന്നയിക്കുന്നു. പലര്‍ക്കും മാനദണ്ഡമനുസരിച്ചുള്ള പ്രായപരിധി ഉടന്‍ അവസാനിക്കും.

 

Share news
error: Content is protected !!
Scroll to Top