ലോക മുളദിനത്തില്‍ മുള വൈവിധ്യങ്ങളുമായി കര്‍ഷകമിത്ര ജേതാവ്

ഹംസ കടവത്ത്.

പരപ്പനങ്ങാടി: വ്യത്യസ്തമായ അമ്പത്തിയാറ് ഇന മുളകളുമായി ലോക മുളദിനത്തില്‍ ജൈവ കര്‍ഷക പരിശീലകനും സംസ്ഥാന കര്‍ഷക മിത്ര അവാര്‍ഡ് ജേതാവുമായ അബ്ദുറസാഖ് മുല്ലപാട്ട്. അദേഹത്തിന്റെ പരപ്പനങ്ങാടിയിലെ ഔഷധ ഉദ്യോനത്തിലാണ് വിവിധ ഇനം മുളകള്‍ വളരുന്നത്.

ഓടമുള, പെന്‍സില്‍ മുള, പേന മുള, റണ്ണിങ്ങ് മുള, അലങ്കാര മുള, ആനമുള, ബുദ്ധ മുള, ലാത്തി മുള, ബ്ലാക്ക് ബാംബു , യുള്‍ഗാരിസ് ബാംബു , ഓക്‌ളന്‍ഡ്ര , പഗ്യൂക്കോസിന്‍സ്, മള്‍ട്ടി പ്ലക്‌സ് , ഗാര്‍ഡന്‍ ബാംബു , ബാംബുഷബാല്‍ഗോവ, ബാംബുഷ കച്ചറന്‍സിസ് തുടങ്ങി 56 ഇനങ്ങളാണ് റസാഖ് മുല്ലേപ്പാട്ടിന്റെയും കുടുംബത്തിന്റെയും പരിചരണത്തില്‍ ഇവിടെ വളരുന്നത്.

കൊടപ്പാളിയിലെ ഹെര്‍ബല്‍ ഗാര്‍ഡനെന്ന പുരയിടത്തോട് ചേര്‍ന്നുള്ള ഒരു ഏക്കറയോളം വരുന്ന ഔഷധ ഉദ്യാനത്തിലാണ് മുളകള്‍ക്ക് വളരാനും പ്രത്യേകയിടം ഒരുക്കിയിട്ടുള്ളത്. മുളയുടെ ഇളം തൂമ്പ്, മുള അരി എന്നിവ ഭക്ഷണമായി ഉപയോഗിക്കാമെന്നതും കാര്‍ബണ്‍ ഡൈ ഓക്‌സൈഡിനെ ഏറ്റവും വേഗതയില്‍ പിടിച്ചെടുത്ത് മറ്റേതൊരു ചെടിയേക്കാളധികം ഓക്‌സിജന്‍ പ്രസരിപ്പിക്കുന്ന മുള മനുഷ്യരുടെ ആരോഗ്യ പരിരക്ഷക്ക് നല്‍കുന്ന സംഭാവന ഏറെ വലുതാണന്നും ഉരുള്‍ പൊട്ടല്‍ തടുക്കുന്നതുള്‍പ്പെടെയുള്ള ഭൂതല പ്രതലത്തിനും അതു വഴി ആവാസ വ്യവസ്ഥയുടെ അസ്ഥിത്വ സംരക്ഷണത്തിനും മുളകളൊരുക്കുന്ന കാവല്‍ ഏറെ വലുതാണന്നും റസാഖ് പറഞ്ഞു.

നിശ്ചിത അകലത്തില്‍ മുള പൊട്ടി വളരുന്ന റണ്ണിങ്ങ് ബാംബു അയല്‍പക്ക ബന്ധങ്ങളെ ഊഷ്മളമാക്കുമെന്നും അയല്‍ക്കാരന്‍ ഇത്തരം ഒരു മുള ചെടി പാകിയാല്‍ പറമ്പിന്റെ അതിരടയാളങ്ങള്‍ നോക്കാതെ അപ്പുറത്തെ പറമ്പിലും ഇവ മുള പൊട്ടുമെന്നും മണ്ണൊലിപ് തടയാനും നീരൊഴുക്ക് ക്രമാനുഗതമാക്കാനും ശാസ്ത്രീയ മായ മുളകൃഷി പ്രയോജനകരമാണന്നും കൃഷി ലാഭകരമാണന്നും അബ്ദു റസാഖ് പറഞ്ഞു.

മുളയുടെ ജനുസ്സുകളെ പ്രധാനമായി മൂന്നായാണ് തരം ത്
തിരിച്ചിരിക്കുന്നത്. ബാംബൂസ, ഡെന്‍ഡ്രോകലാമസ്, െ്രെതസോസ്റ്റാക്കസ് എന്നിങ്ങനെയാണ്. ഡെന്‍ഡ്രോകലാമസ് ഇനത്തില്‍ ആസ്പര്‍, സിക്കിമെന്‍സിസ്, ജൈഗാന്റിസ്, സ്റ്റ്രിക്റ്റസ്, ബ്രാന്‍ചിസ്സി, ഹെര്‍മിറ്റോണി, ബോഗര്‍, ഗാന്‍ഡിസ്, മൈനര്‍ എന്നിവയാണ് പ്രധാനയിനങ്ങള്‍. ബാംബൂസാ ജനുസില്‍ വാമിന്‍, ബാംബൂസ്, വള്‍ഗാരിസ്, തുള്‍ഡ, അര്‍നേമിക്ക, ബാല്‍ക്കൂ, ബ്ലുമീന, ചുങ്കി എന്നിവയാണ് പ്രധാനികള്‍.

നടീല്‍ കഴിഞ്ഞ് നാലാം വര്‍ഷം മുതല്‍ തുടര്‍ച്ചയായി ആദായം നേടിത്തരുന്ന സസ്യമാണ് മുള. ഓരോ വര്‍ഷവും തുടര്‍ച്ചയായി വിളവെടുക്കാമെന്നതുമാണ്.
ഏതുതരം കാലാവസ്ഥയിലും നന്നായി വളരുന്നതാണ് മുള. തൈകള്‍ നടുന്നിടത്ത് വെള്ളം കെട്ടിനില്‍ക്കരുത്, എന്നാല്‍ വല്ലാതെ വരണ്ട സഥലവും ആകരുത്. നീര്‍വാര്‍ച്ചയുടെ കരുതല്‍ മാത്രമാണ് മുള കൃഷിയിലെ കാര്യമായി ശ്രദ്ധിക്കേണ്ടതെന്നും അബ്ദുറസാഖ് മുല്ലപ്പാട്ട് പറഞ്ഞു.
പടം : വിവിധയിനം മുള ചെടികളോടൊപ്പം കര്‍ഷക മിത്ര അവാര്‍ഡ് ജേതാവ് അബ്ദു റസാഖ് മുല്ലപ്പാട്ട്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top