ആര് മറുപടി പറയും? തിരൂരങ്ങാടിതാലൂക്ക് ആശുപത്രിയിലെ മലിനജലം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ….

തിരൂരങ്ങാടി: മികച്ച സൗകര്യങ്ങളെന്ന ഖ്യാതിയില്‍ അവാര്‍ഡ് വാങ്ങിയ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ മലിന ജലം റോഡിലേക്ക് ഒഴുക്കുന്നതായി പരാതി. സെപ്റ്റിക് ടാങ്കിലെ വെള്ളമാണ് റോഡിലേക്ക് ഒഴുകുന്നതെന്നാണ് പരാതി.. തിരക്കേറിയ കൊടിഞ്ഞി റോഡിലൂടെ ഒഴുകുന്ന വെള്ളം കുംഭം കടവ് റോഡിലൂടെ വയലോളം എത്താറുണ്ട്. കഠിന ദുര്‍ഗന്ധവും കറുത്ത നിറത്തിലുള്ളതുമായ വെള്ളം വാഹനങ്ങള്‍ പോകുമ്പോള്‍ കാല്‍ നട യാത്രക്കാരുടെ ശരീരത്തിലേക്ക് തെറിക്കുന്നത് കാരണം എപ്പോഴും ഇവിടെ തര്‍ക്കം പതിവാണ്.

ഒരു മാസത്തിലേറെയായി മലിന ജലം ഇത്തരത്തില്‍ റോഡിലേക്ക് ഒഴുക്കിവിടാന്‍ തുടങ്ങിയിട്ട്. ആശുപത്രി സുപ്രണ്ടിന്റെയും നഗരസഭ അധികൃതരുടെയും എച്ച്.എം.സി അംഗങ്ങളുടെ ശ്രദ്ധയില്‍ നിരവധി തവണ പെടുത്തിയെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. ഡയാലിസിസ് വെള്ളമാണ് റോഡിലൂടെ ഒഴുകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ഇനിയും പരിഹാരം കാണാത്ത പക്ഷം ജനകീയ സമതിയുണ്ടാക്കി പ്രതിഷേധിക്കാനൊരുങ്ങുകയാണ് നാട്ടുകാര്‍.
പ്രദേശത്തെ വീടുകളിലെ കിണറുകളിലും ആശുപത്രിയിലെ മലിന ജലം എത്തിയത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

പ്രദേശത്തെ നൂറോളം കൂടുംബങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ ഇവര്‍ക്ക് നഗരസഭ വാഹനത്തില്‍ ശുദ്ധജലമെത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ നിര്‍ത്തിയിരിക്കയാണ്. മാത്രവുമല്ല ഒരു കോടിയോളം രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ മലിന ജലം റോഡിലേക്ക് ഒഴുക്കാനുള്ള ആശുപത്രി അധികൃതരുടെ നടപടിക്കെതിരെയാണ് പ്രതിഷേധം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top