ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നം? എം.കെ മുനീറിനോട് മന്ത്രി വി ശിവന്‍കുട്ടി

ജെന്‍ഡര്‍ ന്യൂട്രാലിറ്റി വിവാദത്തില്‍ എം.കെ മുനീറിനെതിരെ പരോക്ഷ വിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാല്‍ എന്താണ് പ്രശ്‌നമെന്ന് വിദ്യാഭ്യാസ മന്ത്രി ചോദിച്ചു. മുന്‍ മന്ത്രിയടക്കമുള്ളവര്‍ അവരുടെ മാനസികാവസ്ഥ തുറന്ന് കാട്ടുകയാണെന്നും, ഇത് ലീഗിന്റെ പൊതുനിലപാടാണെന്ന് കരുതുന്നില്ലെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

കുട്ടികള്‍ ഒരുമിച്ചിരിക്കണമെന്ന ഉത്തരവ് നിലവില്‍ സര്‍ക്കാര്‍ ഇറക്കിയിട്ടില്ല. പക്ഷേ അങ്ങനെ ഒരുമിച്ചിരുന്നാല്‍ നിങ്ങള്‍ക്ക് എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. നേരത്തെ മത മൂല്യങ്ങള്‍ തകര്‍ക്കുന്നതാണ് ജെന്‍ഡര്‍ ന്യൂട്രാലിറ്റിയെന്നും മത വിശ്വാസികളെ വെല്ലുവിളിക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമെന്നും എം.കെ മുനീര്‍ എംഎല്‍എ ആരോപിച്ചിരുന്നു.

കെ എ ടി എഫ് കോഴിക്കോട് സംഘടിപ്പിച്ച സെമിനാറിലാണ് എം എല്‍ എ പരാമര്‍ശം നടത്തിയത്. ജെന്‍ഡര്‍ ന്യൂട്രാലിറ്റി നടപ്പാക്കുമ്പോള്‍ സ്വവര്‍ഗ ലൈംഗികതയ്ക്ക് എന്തിനാണ് കേസെടുക്കുന്നതെന്നും ആണ്‍കുട്ടികള്‍ മുതിര്‍ന്ന ആളുകളുമായി ബന്ധപ്പെട്ടാല്‍ പോക്‌സോ കേസ് എടുക്കുന്നതെന്തിനാണ്?. ജെന്‍ഡര്‍ ന്യൂട്രാലിറ്റി വന്നാല്‍ ആണ്‍കുട്ടികള്‍ ദുരുപയോഗം ചെയ്യപ്പെടുമെന്നും എം.കെ മുനീര്‍ പറഞ്ഞു.

ജന്‍ഡര്‍ ന്യൂട്രാലിറ്റി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുമെന്നും ഇതിനെതിരെ പ്രതികരിച്ചത് കൊണ്ടു തന്നെ ഇസ്ലാമിസ്‌റ് ആക്കിയാലും കുഴപ്പമില്ലെന്നും മുനീര്‍ നിലപാട് വ്യക്തമാക്കി. പരാമര്‍ശം ചര്‍ച്ചയായതോടെ വാക്കുകള്‍ വളച്ചൊടിച്ചുവെന്നാരോപിച്ചെന്നും ജന്‍ഡര്‍ ന്യൂട്രലിറ്റി വന്നാല്‍ പോക്‌സോ നിഷ്പ്രഭം ആകുമെന്നാണ് പറഞ്ഞതെന്നും മുനീര്‍ വിശദീകരണം നല്‍കിയിരുന്നു.

Share news
error: Content is protected !!
Scroll to Top