ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അതിക്രമം; കര്‍ശന നടപടിക്ക് ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം തടയാന്‍ പൊലീസിന് ഡിജിപിയുടെ സര്‍ക്കുലര്‍. ആശുപത്രികളിലെ പൊലീസ് എയ്ഡ് പോസ്റ്റുകള്‍ കാര്യക്ഷമമാക്കണമെന്ന് ഡിജിപി നിര്‍ദേശം നല്‍കി. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പരാതികളില്‍ വേഗത്തില്‍ നടപടിയെടുക്കാനും നിലവിലുള്ള കേസുകളില്‍ കര്‍ശന നടപടിയെടുക്കണമെന്നും ഡിജിപി അനില്‍കാന്ത് സര്‍ക്കുലറില്‍ നിര്‍ദേശിച്ചു.

സമീപകാലത്ത് ഡോക്ടര്‍മാര്‍ അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരേ അതിക്രമങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് പുതിയ
സര്‍ക്കുലര്‍ പുറത്തിറക്കിയത്.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ നടപടിയെടുക്കണമെന്ന് നേരത്തെ ഹൈക്കോടതിയും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ആരോഗ്യ പ്രവര്‍ത്തകരുടെ പരാതികളില്‍ ഡിജിപി നേരിട്ട് ഇടപെടണമെന്നായിരുന്നു കോടതി നിര്‍ദേശം.

കേരളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരായി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ജാമ്യമില്ലാകുറ്റമാണ്. മൂന്നുവര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ. കേരളത്തില്‍ അടുത്തിടെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരായി അതിക്രമങ്ങള്‍ തുടര്‍ച്ചയായി നടന്നിട്ടും നടപടിയെടുക്കാത്തതില്‍ ആക്ഷേപം ശക്തമായിരുന്നു.

ഒപി പരിസരങ്ങളില്‍ സിസിടിവി സ്ഥാപിക്കുന്നതും സുരക്ഷാ ജീവനക്കാരായി വിമുക്ത ഭടന്മാരെ നിയമിക്കുന്നതും അടക്കമുള്ള നിര്‍ദേശങ്ങള്‍ കോടതിയും മുന്നോട്ടുവച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഡിജിപിയുടെ നേരിട്ടുള്ള ഇടപെടല്‍.

 

Share news
error: Content is protected !!
Scroll to Top