വിനേഷ് ഫോഗട്ട് ജുലാനയില്‍ സ്ഥാനാര്‍ഥി; ബജ്രംഗ് പുനിയ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍

ഛണ്ഡീഗഢ്: കോണ്‍ഗ്രസില്‍ ചേര്‍ന്നതിന് പിന്നാലെ അഖിലേന്ത്യാ കിസാന്‍ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാനായി ഗുസ്തി താരം ബജ്റംഗ് പുനിയ. കൂടാതെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് ജുലാനയില്‍ മത്സരിക്കുമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദീപക് ബാബരിയ മാധ്യമങ്ങളോട് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിട്ടതിന് പിന്നാലെയായിരുന്നു ദീപക് ബാബരിയയുടെ പ്രതികരണം.

90 നിയമസഭാ മണ്ഡലങ്ങളില്‍ 31 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ഇന്ന് കോണ്‍ഗ്രസ് പുറത്തുവിട്ടത്. ബാക്കിയുള്ള മണ്ഡലങ്ങളിലെ ചര്‍ച്ചകള്‍ തുടരുകയാണ്. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ ഗഡി സാംപ്ല-കിലോയി മണ്ഡലത്തില്‍ നിന്നും ഹരിയാന പിസിസി പ്രസിഡണ്ട് ഉദയ്ഭന്‍ ഹോടലില്‍ നിന്നും എംഎല്‍എ മാമ്മന്‍ ഖാന്‍ രണ്ടാം തവണയും ഫിറോസേപുര്‍ ജിര്‍കയില്‍ നിന്നും മത്സരിക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കാനുള്ള കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ യോഗം ഇന്നലെ നടന്നിരുന്നു. മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുന്‍ അധ്യക്ഷ സോണിയാ ഗാന്ധി, ഭുപീന്ദര്‍ സിങ് ഹൂഡ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ സന്ദര്‍ശിച്ചതിന് ശേഷം ഇന്നലെ ഉച്ചയ്ക്കായിരുന്നു വിനേഷ് ഫോഗട്ടും ബജ്‌റംഗ് പുനിയയും പാര്‍ട്ടിയില്‍ ചേര്‍ന്നത്. ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ ഹെഡ്ക്വാര്‍ട്ടേര്‍സില്‍ വെച്ചായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയെ അദ്ദേഹത്തിന്റെ വസതിയില്‍ സന്ദര്‍ശിച്ചതിന് പിന്നാലെയാണ് ഇരുവരും ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ചെന്നത്. ബുധനാഴ്ച രണ്ട് പേരും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top