പരിഷ്‌ക്കരിച്ച ഓണ്‍ലൈന്‍ ബുക്കിങ് സൈറ്റും മൊബൈല്‍ ആപ്പുമായി കെഎസ്ആര്‍ടിസി

തിരുവനന്തപുരം: കെഎസ്ആര്‍ടിസി യാത്രക്കാര്‍ക്ക് ടിക്കറ്റ് ബുക്കിങ് സുഗമമാക്കുന്നതിനായി പരിഷ്‌ക്കരിച്ച ഓണ്‍ലൈന്‍ വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷന്റെയും പരിഷ്‌ക്കരിച്ച പതിപ്പ് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പുറത്തിറക്കി. www.onlineksrtcswift.com എന്ന വെബ്‌സൈറ്റും ENDE KSRTC NEO OPRS മൊബൈല്‍ ആപ്പുമാണ് പുറത്തിറക്കിയത്.

യാത്രചെയ്യേണ്ട സ്റ്റേഷനുകള്‍ കണ്ടെത്താനും സ്റ്റേഷനുകളിലേക്കുള്ള ബസുകള്‍ വേഗം തിരയാനും പുതിയ വെബ്‌സൈറ്റിലും ആപ്പുവഴിയും കഴിയും. യാത്രക്കാര്‍ക്ക് എളുപ്പം മനസിലാകുന്ന തരത്തിലുള്ളതാണ് ഹോംപേജ്. യുപിഐ ആപ് വഴി വളരെ വേഗത്തില്‍ ടിക്കറ്റ് ലഭ്യമാകും. മാന്‍ഡിസ് ടെക്നോളജിയാണ് പുതുക്കിയ വെബ്‌സൈറ്റും മൊബൈല്‍ ആപ്പും തയ്യാറാക്കിയത്.

ബസ് സ്റ്റാന്‍ഡുകള്‍ ബ്രാന്‍ഡ് ചെയ്യും
നഷ്ടത്തിലുള്ള 44 ബസ്സ്റ്റേഷനുകള്‍ ലാഭകരമാക്കാന്‍ രണ്ടാഴ്ചക്കകം ആവശ്യമായ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിതായി മന്ത്രി കെ ബി ഗണേഷ്‌കുമാര്‍. സംസ്ഥാനത്തെ മൂന്നു ബസ് സ്റ്റാന്‍ഡുകള്‍ ബ്രാന്‍ഡ് ചെയ്യും. കെടിഡിഎഫ്സിയുടെ ബാധ്യത തീര്‍ക്കാന്‍ 650 കോടി രൂപ താന്‍ മന്ത്രിയായി എത്തിയശേഷം മുഖ്യമന്ത്രി ഇടപെട്ട് അനുവദിച്ചു. കെഎസ്ആര്‍ടിസിക്ക് കടമെടുക്കാന്‍ കഴിയുന്ന സ്ഥിതിയിലേക്ക് എത്തി. തോന്നിയപ്പോലെ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് അനുവദിക്കില്ല. ബസ് ആവശ്യമായ റൂട്ടുകളിലാകും പെര്‍മിറ്റ് നല്‍കുകയെന്നും മന്ത്രി പറഞ്ഞു.

പരാതി അറിയിക്കാന്‍ ടോള്‍ഫ്രീ നമ്പര്‍
കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കും പരാതികള്‍ അറിയിക്കുന്നതിനുമായി പരാതി പരിഹാര സെല്‍ ആരംഭിച്ചു. 9447071021, 0471 2463799 എന്നീ നമ്പറുകള്‍ക്ക് പുറമേ 18005994011 എന്ന ടോള്‍ഫ്രീ നമ്പറും തുടങ്ങി. അപകടകരമായ ഡ്രൈവിങ്, ജീവനക്കാരുടെയോ യാത്രക്കാരുടെയോ മറ്റു വാഹനങ്ങളിലുള്ളവരുടെയോ മോശമായ പെരുമാറ്റം, കൈയേറ്റം എന്നിവയുടെ ഫോട്ടോ വീഡിയോ സഹിതം അറിയിക്കുന്നതിലേക്കായി 9188619380 എന്ന വാട്ട്‌സാപ്പ് നമ്പറും ലഭ്യമാണ്. കെഎസ്ആര്‍ടിസിയുടെ ഓപറേഷണല്‍ കണ്‍ട്രോള്‍ സെന്ററിലേക്കെത്തുന്ന പരാതി, രജിസ്റ്റര്‍ ചെയ്ത് ടിക്കറ്റ് നമ്പര്‍ നല്‍കുമ്പോഴും ഒമ്പതംഗ പരാതി പരിഹാര സെല്ലിന് കൈമാറുമ്പോഴും പരാതി പരിഹരിച്ച് കസ്റ്റമര്‍ റിലേഷന്‍സ് മാനേജര്‍ ടിക്കറ്റ് നമ്പര്‍ ക്ലോസ് ചെയ്യുമ്പോഴും പരാതിക്കാരന് എസ്എംഎസ് മുഖാന്തിരം അറിയിപ്പ് ലഭിക്കും.

വാട്‌സ്ആപ്പ് വഴി നല്‍കുന്ന പരാതികള്‍ വാട്‌സ്ആപ് കംപ്ലെയിന്റ് നമ്പര്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍ക്ക് അയയ്ക്കുകയാണ് ചെയ്യുക. അഞ്ചുദിവസത്തിനകം പരാതി പരിഹരിച്ച് മറുപടി നല്‍കും. മറുപടി ലഭിച്ചില്ലെങ്കില്‍ ആറാം ദിവസം ഓര്‍മിപ്പിക്കുകയും പത്താംദിവസം വീണ്ടും ഓര്‍മിപ്പിച്ച് വിഷയം പരിഹരിച്ച് മറുപടി ലഭിച്ചിട്ടില്ലെങ്കില്‍ പരാതി ചെയര്‍മാന്‍ എംഡിക്ക് കൈമാറുകയുമാണ് രീതി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top