പട്ടികജാതി വികസന പദ്ധതികള്‍ വിജിലന്‍സ് പരിശോധിക്കും: കെ രാധാകൃഷ്ണന്‍

തിരുവനന്തപുരം: പട്ടികജാതി വികസനവകുപ്പിലെ പദ്ധതികളുടെ നിര്‍വഹണം സംബന്ധിച്ച് വിജിലന്‍സ് പരിശോധിക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. പട്ടികജാതി വിഭാഗക്കാര്‍ക്കായുള്ള ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുന്നവര്‍ എത്ര ഉന്നതരായാലും വച്ചുപൊറുപ്പിക്കില്ല. നിയമത്തിനുമുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കും. ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞ വിഷയങ്ങള്‍ നാല് മാസംമുമ്പ് വകുപ്പുതന്നെ അന്വേഷിച്ച് നടപടി സ്വീകരിച്ച് വരുന്നവയാണെന്നും മന്ത്രി അറിയിച്ചു.

തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനമുറി, വിവാഹ ധനസഹായ ആനുകൂല്യങ്ങള്‍ ഗുണഭോക്താക്കള്‍ കൈപ്പറ്റാത്തത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. എസ്സി പ്രമോട്ടര്‍ തന്റെയും അമ്മയുടെയും ബാങ്ക് അക്കൗണ്ടിലൂടെ ആനുകൂല്യങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയ ഉടന്‍ കുറ്റക്കാര്‍ക്കെതിരെ പൊലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനും പ്രമോട്ടറെ ജോലിയില്‍നിന്ന് നീക്കാനുമാണ് വകുപ്പ് നിര്‍ദേശിച്ചത്. തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു. തുടര്‍ന്നുള്ള പരിശോധനയില്‍ കൂടുതല്‍ ഉദ്യോഗസ്ഥരുടെയും പ്രമോട്ടര്‍മാരുടെയും പങ്ക് വെളിവായി.

രാഹുല്‍, പൂര്‍ണിമ എന്നീ ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുത്തു. ഇവരെ സസ്‌പെന്‍ഡ് ചെയ്തു. ഒളിവില്‍ പോയ രാഹുലിനെ അറസ്റ്റ് ചെയ്തു. മേല്‍നോട്ടത്തില്‍ അഭാവം ഉണ്ടായതിന് രണ്ട് പട്ടികജാതി വികസന ഓഫീസര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുറ്റം ചെയ്തവരെല്ലാം ജയിലിലാകുമെന്നും മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top