HIGHLIGHTS : Euro Cup: Trophy goes to Rome; Italy beat England in penalty shootout to win Euro Cup
വെംബ്ലി: പെനാൽറ്റി ഷൂട്ടൗട്ട് വരെ ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാൽറ്റി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാൽറ്റി ഷൂട്ടിട്ടില്‍ 3-2 എന്ന സ്‌കോറിനാണ് അസൂറിപ്പടയുടെ വിജയം.
1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വര്‍ഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നല്‍കുന്നതായി ഫൈനലിലെ തോല്‍വി.
ഫൈനല്‍ മത്സരത്തില്‍ നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം നേടിയത്. നേരത്തെ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷായും ഇറ്റലിക്കായി ലിയോണാര്‍ഡോ ബൊന്നുച്ചിയുമാണ് ഗോളുകള്‍ നേടിയത്. ഇറ്റലിക്കായി ഗോള്‍ നേടിയ ബൊന്നുച്ചി യൂറോ ഫൈനലില്‍ ഗോള്‍ നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോര്‍ഡ് കൂടി സ്വന്തമാക്കി.
ഷൂട്ടൗട്ടില്‍ ഇറ്റലി ആയിരുന്നു ആദ്യ കിക്ക് എടുത്തത്. ഇറ്റലിക്കായി ബെറാര്‍ഡി, ബോന്നുച്ചി, ബെര്‍ണാഡെസ്‌കി എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ബെലോട്ടി, ജോര്‍ഗീഞ്ഞോ എന്നിവരുടെ കിക്കുകള്‍ ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡ് തടുത്തിട്ടു.
ഇംഗ്ലണ്ടിനായി ഹാരി കെയ്ന്‍, മഗ്വയര്‍ എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ റാഷ്‌ഫോര്‍ഡ്, ജെയ്ഡന്‍ സാഞ്ചോ, ബുക്കായോ സാക്ക എന്നിവര്‍ക്ക് ലക്ഷ്യം കാണാന്‍ കഴിഞ്ഞില്ല. ഇതില്‍ റാഷ്‌ഫോര്‍ഡിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ബാക്കി രണ്ട് പേരുടെ ഷോട്ട് ഇറ്റലി ഗോളി ഡോണരുമ്മ തടുത്തിടുകയും ചെയ്തു.
ഫൈനല്‍ മത്സരത്തിനായി ഇറങ്ങിയ ഇറ്റലി കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറണ്‍ ട്രിപ്പിയര്‍ ടീമിലിടം നേടി. വര്‍ണ ശബളമായ സമാപന ചടങ്ങുകള്‍ക്ക് ശേഷമാണ് മത്സരം ആരംഭിച്ചത്.
തുടക്കത്തില്‍ തന്നെ തങ്ങളുടെ വേഗമേറിയ മുന്നേറ്റങ്ങള്‍ കൊണ്ട് ഇംഗ്ലണ്ട് ഇറ്റലിയെ പ്രതിരോധത്തിലാക്കി. അത്തരത്തില്‍ വേഗമേറിയ ഒരു കൗണ്ടര്‍ അറ്റാക്ക് അവസരത്തിലൂടെ അവര്‍ കളിയുടെ രണ്ടാം മിനിറ്റില്‍ തന്നെ ഇറ്റലിയ്‌ക്കെതിരേ ലീഡെടുത്തു. ലൂക്ക് ഷായാണ് ഇംഗ്ലണ്ടിന്റെ ഗോള്‍ നേടിയത്.
ലൂക്ക് ഷാ തന്നെ തുടക്കമിട്ട മുന്നേറ്റത്തില്‍ നിന്ന് തന്നെയാണ് ഗോള്‍ വന്നത്. ഇറ്റലിയ്ക്ക് ലഭിച്ച കോര്‍ണര്‍ കിക്ക് രക്ഷപ്പെടുത്തിയ ശേഷം പന്ത് ലഭിച്ച ഷാ അതിനെ മൈതാന മധ്യത്തില്‍ നില്‍ക്കുന്ന ഹാരി കെയ്‌ന് കൈമാറി. പന്തുമായി മുന്നേറിയ കെയ്ന്‍ അത് വലത് വിങ്ങിലൂടെ കുതിച്ചു വന്ന ട്രിപ്പിയര്‍ക്ക് നീട്ടി നല്‍കി. പന്തുമായി ബോക്‌സിലേക്ക് മുന്നേറിയ ട്രിപ്പിയര്‍ ബോക്‌സിന് അരികില്‍ നിന്നും ഉള്ളിലേക്ക് നല്‍കിയ ക്രോസില്‍ പന്ത് ലഭിച്ച ലൂക്ക് ഷോ ഒരു തകര്‍പ്പന്‍ ഹാഫ് വോളിയിലൂടെ അതിനെ ഗോളിലേക്ക് പായിച്ചു. താരത്തിന്റെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റില്‍ ചെറുതായി ഉരുക്കിയ ശേഷം വലയിലേക്ക് കയറി. ഇറ്റലി ഗോള്‍കീപ്പര്‍ ഡോണരുമ്മയ്ക്ക് അത് നോക്കി നില്‍ക്കാനേ സാധിച്ചുള്ളൂ.
യൂറോ ഫൈനല്‍ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോള്‍ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷാ ഇതിലൂടെ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോള്‍ കൂടിയായിരുന്നു ഇത്.
തുടക്കത്തില്‍ ഗോള്‍ വഴങ്ങിയ ഇറ്റലി ഇംഗ്ലണ്ടിന്റെ വേഗമേറിയ കളിക്ക് മുന്നില്‍ പതറി. പക്ഷേ പിന്നീട് അവര്‍ കളിയിലേക്ക് പതിയെ തിരിച്ചുവന്നു. പിന്നീട് അവര്‍ ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം ഉറച്ച് നിന്നതോടെ ഗോള്‍ ഒന്നും പിറന്നില്ല. 35ാം മിനിറ്റില്‍ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ നിലംപറ്റെയുള്ള തകര്‍പ്പന്‍ ലോങ്‌റേഞ്ചര്‍ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ താരമായ ലൂക്ക് ഷാ ബോക്‌സിലേക്ക് മികച്ച ഒരു പാസ് നല്‍കിയെങ്കിലും അതിലേക്ക് കാല്‍ വക്കാന്‍ ആരും ഉണ്ടായിരുന്നില്ല. ആദ്യ പകുതിക്ക് പിരിയുന്നതിന്റെ ഇഞ്ചുറി ടൈമില്‍ ഇറ്റലി അപകടം വിതയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഡി ലോറന്‍സോയുടെ ക്രോസില്‍ നിന്നും ഇമ്മോബിലെ എടുത്ത ഷോട്ട് വളരെ മികച്ച രീതിയില്‍ തന്നെ ഇംഗ്ലണ്ട് പ്രതിരോധ താരമായ സ്റ്റോണ്‍സ് ബ്ലോക്ക് ചെയ്തു.
രണ്ടാം പകുതി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഇറ്റാലിയന്‍ പരിശീലകന്‍ മാറ്റങ്ങള്‍ നടത്തി. ഇമ്മോബിലെ, ബരെല്ല എന്നിവര്‍ക്ക് പകരം ക്രിസ്റ്റാന്റെ, ബറാര്‍ഡി എന്നിവരെ കൊണ്ടുവന്നു. 62ാം മിനിറ്റില്‍ കിയേസയുടെ ഗോള്‍ എന്നുറച്ച ഷോട്ട് താട്ടിയകറ്റി പിക്‌ഫോര്‍ഡും 64ാം മിനിറ്റില്‍ ഇംഗ്ലണ്ടിന് ലഭിച്ച സ്റ്റോണ്‍സിന്റെ ഹെഡ്ഡര്‍ ഇറ്റാലിയന്‍ ഗോളി ഡൊണ്ണരുമയെ തട്ടി പുറത്തേക്ക് ഇട്ടു.
പിന്നാലെ 67ാം മിനിറ്റില്‍ ബോന്നുച്ചി ഇറ്റലിയെ കളിയില്‍ ഒപ്പമെത്തിച്ചു. ഇന്‍സിനെ എടുത്ത ക്രോസിലേക്ക് വെരാറ്റി ഹെഡ് ചെയ്തു. പന്ത് തട്ടിയിട്ട ഇംഗ്ലണ്ട് ഗോളി പിക്‌ഫോര്‍ഡിന് പക്ഷേ അപകടം ഒഴിവാക്കാന്‍ കഴിഞ്ഞില്ല. പന്തിലേക്ക് ഒടിയടുത്ത ബൊന്നുച്ചി പന്തിനെ വലയിലേക്ക് തട്ടിയിട്ടു.
74ാം മിനിറ്റില്‍ ഒരു തുറന്ന അവസരം ഇറ്റലിയുടെ ബെറാര്‍ഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83ാം മിനിറ്റില്‍ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്‌സ്ട്രാ ടൈമില്‍ ഗ്രീലിഷിനെ ഇംഗ്ലണ്ട് പരിശീലകന്‍ പിക്ക്ഫോര്‍ഡ് കളത്തിലിറക്കി. ഇരു ടീമുകളും ഓരോ അവസരം വീതം സൃഷ്ടിച്ചെടുത്തെങ്കിലും ഗോള്‍ ആയില്ല. എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ 107ാം മിനിറ്റില്‍ ഇറ്റലിക്ക് ഒരു ഫ്രീകിക്ക് കിട്ടി. ഗോളിലേക്ക് നേരെ കിക്കെടുത്ത ബെര്‍ണാഡെസ്‌കിയുടെ ഷോട്ട് പക്ഷേ ഇംഗ്ലണ്ട് ഗോളിക്ക് നേരെയാണ് ചെന്നത്. ആദ്യ ശ്രമത്തില്‍ പന്ത് തട്ടിയകറ്റിയ ഇംഗ്ലണ്ട് ഗോളി രണ്ടാം ശ്രമത്തില്‍ പന്ത് കൈക്കലാക്കി. പിന്നീട് കളിയില്‍ അവസാന വട്ട മാറ്റങ്ങള്‍ ഇരു ടീമുകളും വരുത്തി വിജയഗോള്‍ നേടാന്‍ ശ്രമിച്ചെങ്കിലും കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.