തിരൂരങ്ങാടിയില്‍ വയല്‍ നികത്തി ഓഡിറ്റോറിയം: മുന്‍ മുന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ വിജിലന്‍സ് കേസ്

തിരൂരങ്ങാടി; ചെമ്മാട് മാനിപ്പാടത്ത് വയല്‍നികത്തി ഓഡിറ്റോറിയം നിര്‍മ്മിക്കാന്‍ അനുമതി കൊടുത്ത വിഷയത്തില്‍ തിരൂരങ്ങാടി മുന്‍മുന്‍സിപ്പല്‍ സെക്രട്ടറി എസ്.ജയകുമാറിനെതിരെ വിജലന്‍സ് കേസ്.

2017-18 കാലയളവില്‍ തിരൂരങ്ങാടി നഗരസഭയിലെ സെക്രട്ടറി ആയിരുന്ന എസ് .ജയകുമാര്‍ പൊതുജനസേവകനെന്ന പദവി ദുരുപയോഗം ചെയ്ത് അനര്‍ഹമായ പ്രതിഫലം കൈപറ്റി ഡാറ്റ ബാങ്കില്‍ ഉള്‍പ്പെട്ട കൃഷിഭൂമിയില്‍ അനധികൃത നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയെന്നും, ബില്‍ഡിങ് റൂള്‍സ് ലംഘിച്ച് കൊണ്ട് നിര്‍മ്മിച്ച കെട്ടിടങ്ങള്‍ അംഗീകാരം നല്‍കിയതായും കാണിച്ച് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് എം.പി സ്വാലിഹ് തങ്ങള്‍ കോഴിക്കോട് വിജിലന്‍സ് കോടതിയില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി. മലപ്പുറം വിജിലന്‍സ് യൂനിറ്റാണ് കേസന്വേഷിക്കുന്നത്.

ചെമ്മാട് മാനീപാടത്ത് അനധികൃതമായി നിര്‍മിച്ച ഓഡിറ്റോറിയത്തിനാണ് അംഗീകാരം നല്‍കിയതെന്ന് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഈ കാലയളവില്‍ പന്താരങ്ങാടി ആണിത്തറയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി നടത്തിയ നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയതും ഏറെ വിവാദമായിരുന്നു. ഇത്തരത്തില്‍ ഒട്ടേറെ അനുമതികളാണ് ജയകുമാര്‍ ഇക്കാലയളവില്‍ നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു്. ഇതിനെതിരെ യുവജന സംഘടനകള്‍ രംഗത്ത് വരികയും,എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മറ്റി നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

തിരൂരങ്ങാടി മുന്‍സിപ്പാലിറ്റിക്ക് കീഴിലെ വിവിധ പ്രദേശങ്ങളില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമികളിലെ അനധികൃത നികത്തലിനെതിരെ റവന്യു അധികാരികളുടെ സ്റ്റോപ്പ് മെമ്മോ നിലനില്‍ക്കെ അത്തരം വയലുകളില്‍ പോലും യഥേഷ്ടം കെട്ടിട നിര്‍മാണാനുമതികള്‍ നല്‍കിയതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്.

അന്ന് ഏറെവിവാദങ്ങള്‍ക്കൊടുവില്‍ ഇദ്ദേഹത്തെ ഇടുക്കി കട്ടപ്പന നഗരസഭയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Share news
error: Content is protected !!
Scroll to Top