വനിതാ മതിൽ റെക്കോർഡ്: യു. ആർ. എഫ് വിലയിരുത്തൽ നടത്തി

15 ദിവസത്തിനകം പരിശോധന പൂർത്തിയാക്കി സർട്ടിഫിക്കറ്റ് നൽകും
കാസർകോട് മുതൽ തിരുവനന്തപുരം വരെ കേരളത്തിലെ വനിതകൾ തീർത്ത മതിൽ ലോകറെക്കോർഡിലേക്ക്. വനിതകൾ തീർത്ത ഏറ്റവും നീളം കൂടിയ മതിൽ എന്ന റെക്കോർഡിനാണ് പരിഗണിക്കുന്നത്. കൊൽക്കത്ത ആസ്ഥാനമായ യൂണിവേഴ്‌സൽ റെക്കോർഡ് ഫോറം പ്രതിനിധികൾ വനിതാ മതിൽ 620 കിലോമീറ്ററും പൂർണമായി വീഡിയോ എടുത്തിട്ടുണ്ട്. പ്രാഥമിക വിവരം അനുസരിച്ച് വനിതാ മതിൽ റെക്കോർഡിന് അർഹമാണെന്ന് യു. ആർ. എഫ് അന്താരാഷ്ട്ര ജൂറി സുനിൽ ജോസഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വിവിധ ജില്ലകളിൽ നിന്നുള്ള രേഖകൾ പരിശോധിച്ച് 15 ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകും. യു. ആർ. എഫിന് പുറമെ അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ് ബാർസിലോണ കേന്ദ്രമായുള്ള ഒഫീഷ്യൽ വേൾഡ് റെക്കോർഡ് എന്നിവരും വനിതാ മതിൽ പരിഗണിക്കും. വനിതാ മതിൽ എന്ന ആശയം സമൂഹം ഏറ്റെടുത്ത രീതിയിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. ഡോ. ടി. എൻ. സീമ, പി. എസ്. ശ്രീകല, പുഷ്പവതി എന്നിവരും വാർത്താസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.

Share news
error: Content is protected !!
Scroll to Top