വഖഫ് ബോര്‍ഡ് നിയമനത്തില്‍ ചര്‍ച്ച ചെയ്ത് ഉചിത തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം; വഖഫ് ബോര്‍ഡ് നിയമന വിഷയത്തില്‍ മുസ്ലീം സംഘടനകളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് ചര്‍ച്ച ചെയ്ത് ഉചിത തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യോഗ്യരായവരെ നിയമിക്കാന്‍ ആവശ്യമായ സംവിധാനം ഒരുക്കും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ സംബന്ധിച്ച് മുസ്ലീം സമുദായ നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഈ വിഷയത്തില്‍ സര്‍ക്കാരിന് തുറന്ന മനസാണുള്ളതെന്നും അദ്ദേഹം യോഗത്തില്‍ വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് നിയമനം പി. എസ്. സിക്ക് വിടണം എന്ന ആവശ്യം ഉയര്‍ന്നു വന്ന ഘട്ടങ്ങളിലൊന്നും എതിര്‍പ്പ് ഉണ്ടായിട്ടില്ല. 2016 ജൂലൈ 19ന് ചേര്‍ന്ന വഖഫ് ബോര്‍ഡ് യോഗമാണ് പി. എസ്. സി വഴി നിയമനം നടത്തണമെന്ന തീരുമാനം എടുത്തത്. ഈ യോഗത്തിലോ തുടര്‍ന്നുള്ള സമയത്തോ എതിരഭിപ്രായം ഉണ്ടായില്ല. ഗവര്‍ണര്‍ ഒപ്പുവച്ച് നിയമം വന്ന ശേഷമാണ് നിയമനം പി. എസ്. സിക്ക് വിടരുതെന്ന ആവശ്യം ഉയര്‍ന്നത്. സബ്ജക്ട് കമ്മിറ്റി വിഷയം പരിഗണിച്ച വേളയിലും നിയമസഭയില്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടന്നപ്പോഴും പി. എസ്. സിക്ക് വിടരുത് എന്ന വാദം ആരും ഉന്നയിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വഖഫ് ബോര്‍ഡില്‍ നിലവിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയ ശേഷമുള്ള ഒഴിവുകള്‍ പി. എസ്. സിക്ക് റിപ്പോര്‍ട്ട് ചെയ്യാനാണ് 2017 നവംബര്‍ 15ലെ മന്ത്രിസഭാ യോഗം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുന്ന വേളയില്‍ തീരുമാനിച്ചത്. ജോലി ചെയ്തു വരുന്നവര്‍ക്ക് സംരക്ഷണം വേണം എന്ന ആവശ്യം മാത്രമാണ് നിയമസഭയിലും ചര്‍ച്ച ചെയ്യുമ്പോള്‍ ഉണ്ടായത്. അതിനാലാണ് നിയമനിര്‍മാണവുമായി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്ലീം സംഘടനാ നേതാക്കള്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ യോഗത്തില്‍ അറിയിച്ചു.

മന്ത്രി വി. അബ്ദുറഹിമാന്‍, ചീഫ് സെക്രട്ടറി ഡോ. വി. പി. ജോയ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ. പി. എം. മുഹമ്മദ് ഹനീഷ്, കേരള മുസഌം ജമാഅത്തിനെ പ്രതിനിധീകരിച്ച് സയ്യിദ് ഇബ്രാഹിമുല്‍ ഖലീല്‍ അല്‍ ബുഖാരി തങ്ങള്‍, എ. സെയ്ഫുദ്ദീന്‍ ഹാജി, സമസ്ത കേരളം ജംഇയ്യത്തുല്‍ ഉലമയില്‍ നിന്ന് വടക്കോട്ട് മൊയ്തീന്‍കുട്ടി ഫൈസി, മോയിന്‍കുട്ടി മാസ്റ്റര്‍, കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷനെ പ്രതിനിധീകരിച്ച് കടയ്ക്കല്‍ അബ്ദുള്‍ അസീസ് മൗലവി, കേരള നദു വത്തുല്‍ മുജാഹിദീനെ പ്രതിനിധീകരിച്ച് ടി. പി. അബ്ദുല്ല കോയ മദിനി, ഡോ. ഹുസ്സയിന്‍ മടവൂര്‍, വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷനില്‍ നിന്ന് ടി. കെ. അഷ്‌റഫ്, ഡോ. നഫീസ്, മര്‍കസുദ്ദഅ് വ യില്‍ നിന്ന് ഡോ. ഐ. പി. അബ്ദുല്‍ സലാം, എന്‍. എം. അബ്ദുല്‍ ജലീല്‍, മുസഌം എഡ്യൂക്കേഷന്‍ സൊസൈറ്റിയില്‍ നിന്ന് ഡോ. പി. എ. ഫസല്‍ ഗഫൂര്‍, പ്രൊഫ. കടവനാട് മുഹമ്മദ്, മുസഌം സര്‍വീസ് സൊസൈറ്റിയില്‍ നിന്ന് ഡോ. ഇ. മുഹമ്മദ് ഷരീഫ്, അഹമ്മദ് കുഞ്ഞ്, കേരള മുസഌം ജമ അത്ത് കൗണ്‍സിലിനെ പ്രതിനിധീകരിച്ച് കെ. എം. ഹാരിസ്, കരമന ബയാര്‍, തബഌഗ് ജമാഅത്തിനെ പ്രതിനിധീകരിച്ച് സെയ്ദുല്‍ ആബിദീന്‍ കെ. പി, ഹാരിഫ് ഹാജി, എം. ഇ. സി. എ (മെക്ക) യില്‍ നിന്ന് എ. ഐ. മുബീന്‍, പ്രൊഫ. ഇ. അബ്ദുല്‍ റഷീദ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top