വാക്സിന്‍ 3 ഡോസ് വേണ്ട: ഐഎംഎ

REPRESENTATIONAL PHOTO

ആലപ്പുഴ: കോവിഡ് വാക്സിന്‍ മൂന്നു ഡോസ് വേണ്ടെന്നും രണ്ടു ഡോസ് പര്യാപ്തമാണെന്നും ഐഎംഎ ഗവേഷണ സെല്‍. മൂന്നാം ഡോസ് രോഗപ്രതിരോധത്തില്‍ വര്‍ധനയുണ്ടാക്കുന്നില്ലെന്നാണ് പഠനങ്ങളെന്ന് ഗവേഷണസെല്‍ വൈസ് ചെയര്‍മാന്‍ ഡോ രാജീവ് ജയദേവന്‍ ഐഎംഎ മുഖപത്രമായ ‘നമ്മുടെ ആരോഗ്യ’ത്തിലെ ലേഖനത്തില്‍ ചൂണ്ടിക്കാട്ടി. അര്‍ബുദം, വൃക്കരോഗം മുതലായവയുള്ളവരില്‍ രണ്ടു ഡോസ് കൊടുത്തിട്ടും പ്രതിരോധം കുറവായാല്‍ മൂന്നു ഡോസ് എടുക്കാം എന്ന് പൊതുവേ അംഗീകരിച്ചിട്ടിട്ടുണ്ട്.

ആദ്യഡോസില്‍ നമ്മുടെ ശരീരത്തില്‍ നിരവധി ശ്രേണികളില്‍ രോഗപ്രതിരോധ സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നു. പ്രതിദ്രവ്യം ഇതില്‍ ഒന്നുമാത്രം. അതോടൊപ്പം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മെമ്മറി കോശങ്ങള്‍ വര്‍ഷങ്ങളോളം ശരീരത്തില്‍ നിലനില്‍ക്കും. രണ്ടാമത്തെ ഡോസില്‍ മെമ്മറി കോശങ്ങള്‍ ഉടന്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. പ്രതിദ്രവ്യം ഞൊടിയിടയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പ്ലാസ്മ ബ്ലാസ്റ്റുകള്‍ ഉണ്ടാക്കും. വൈറസ് ‘വേഷംമാറി’ വന്നാല്‍ പോലും ശരീരത്തെ മെമ്മറി കോശത്തിന് സംരക്ഷിക്കാന്‍ കഴിയും. അതുകൊണ്ടാണ് ഗുരുതരരോഗം, മരണം എന്നിവ തടയുന്നതില്‍ വാക്സിന്‍ 90 ശതമാനത്തിലേറെ ഫലപ്രാപ്തി കാണിക്കുന്നത്.

നിരവധി ജനിതകമാറ്റങ്ങളോടെ ഡെല്‍റ്റാ വകഭേദങ്ങള്‍ വന്നിട്ടും പ്രതിസന്ധി രൂക്ഷമാകാതിരുന്നത് ഇക്കാരണത്താലാണ്. ഒരുതവണ രോഗം വന്നവര്‍ക്ക് ഒരുഡോസ് വാക്സിന്‍ കൊണ്ടുതന്നെ രോഗപ്രതിരോധം കിട്ടും. മൂന്നാം ഡോസ് കൊടുക്കുമ്പോള്‍ മെമ്മറി കോശങ്ങളിലോ മറ്റു പ്രധാന ശ്രേണികളിലോ കാര്യമായ വര്‍ധന ഉണ്ടാകുന്നില്ല. താല്‍ക്കാലികമായി പ്രതിദ്രവ്യം ഉല്‍പ്പാദനം കൂടും. രോഗമില്ലാത്ത അവസ്ഥയില്‍ അവ മാസങ്ങള്‍ക്കുള്ളില്‍ താനേ കുറയും.

Share news
error: Content is protected !!
Scroll to Top