വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ് അനുമതി

ദില്ലി: സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ വയനാട് തുരങ്കപ്പാതയ്ക്ക് കേന്ദ്ര അനുമതി. കോഴിക്കോട് വയനാട് നാല് വരി തുരങ്കപ്പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കിയത്. 60 ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നതെന്നാണ് വിവരം. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ട് പോകാനാവും. രാജ്യത്തെ ഏറ്റവും നീളമേറിയ മൂന്നാമത്തെ വലിയ ഭൂഗര്‍ഭ പാതയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയാണ് വലിയ കടമ്പ പിന്നിടുന്നത്. നേരത്തെ പാരിസ്ഥിതിക പ്രശ്‌നം ഉന്നയിച്ച് പല തവണ കേന്ദ്രം പദ്ധതിയോട് മുഖം തിരിച്ചിരുന്നു. പലപ്പോഴായി സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. അതേസമയം വയനാട് ഏറ്റവും പരിസ്ഥിതി ലോല മേഖലയായതിനാല്‍ തന്നെ പദ്ധതിക്കെതിരെ സംസ്ഥാനത്ത് കടുത്ത പ്രതിഷേധമുയരാനുള്ള സാധ്യതയുണ്ട്.

1800 കോടി രൂപയാണ് പദ്ധതിക്ക് ചെലവ് കണക്കാക്കിയിരുന്നത്. മാറിയ സാഹചര്യത്തില്‍ പദ്ധതിയുടെ ചെലവും ഉയരും. അതേസമയം അടിസ്ഥാന സൗകര്യ വികസനത്തില്‍ വയനാടിനെ സംബന്ധിച്ച് വലിയ കുതിച്ചുചാട്ടം ലക്ഷ്യമിടുന്നതാണ് പദ്ധതി. അതേസമയം കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയം നിഷ്‌കര്‍ഷിച്ചിരിക്കുന്ന ഉപാധികള്‍ സംബന്ധിച്ച് വ്യക്തതയില്ല. കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയത്തിന്റെ മെയ് 14-15 തീയ്യതികളില്‍ നടന്ന 401ാമത് യോഗത്തിലാണ് പദ്ധതി വിശദമായി ചര്‍ച്ച ചെയ്ത് അനുമതി നല്‍കാനുള്ള അന്തിമ തീരുമാനമെടുത്തത്.

കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷനാണ് പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കിയത്. 2134 കോടി രൂപ കിഫ്ബി പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്. കോഴിക്കോട് വയനാട് ജില്ലകളിലായി പദ്ധതിക്ക് വേണ്ടി 80 ശതമാനത്തോളം ഭൂമിയേറ്റടുക്കലും പൂര്‍ത്തിയായിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top