കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ സമരം മാറ്റി വെക്കണം;ചര്‍ച്ചയ്ക്ക് തയ്യാര്‍: കൃഷിമന്ത്രി

ന്യൂഡല്‍ഹി: കോവിഡ് 19 രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ഷകര്‍ ഡല്‍ഹി അതിര്‍ത്തിയില്‍ നടത്തുന്ന സമരം മാറ്റിവെക്കണമെന്ന ആവശ്യവുമായി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. കര്‍ഷകര്‍ കോവിഡ് 19 നിയന്ത്രണങ്ങള്‍ പാലിക്കണമെന്നും കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരം മാറ്റിവെക്കമമെന്നുമാണ് കേന്ദ്രമന്ത്രിയുടെ ആവശ്യം.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം കര്‍ഷകരോടു പറഞ്ഞു. പല കര്‍ഷക സംഘടനകളും സാമ്പത്തിക വിദഗ്ധരും കാര്‍ഷിക നിയമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നും ചില സംഘടനകള്‍ മാത്രമാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഇതിനോടകം കര്‍ഷകരുമായി 11 വട്ടം ചര്‍ച്ചകള്‍ നടത്തിയെന്നും ഇനിയും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

കാര്‍ഷിക നിയമങ്ങളില്‍ പ്രശ്‌നമുള്ള മേഖലകള്‍ കണ്ടെത്തി ഇവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തയ്യാറാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ഇതിനു കര്‍ഷക സംഘടനകള്‍ ഒരുക്കമല്ലെന്നും ഇതിനു ഇവര്‍ കാരണം പോലും വ്യക്തമാക്കിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. കര്‍ഷക നേതാക്കള്‍ക്ക് താല്പര്യമുള്ള മറുപടി ലഭിക്കാത്തതു കൊണ്ടു മാത്രമാണ് സമരം നീളുന്നതെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് 19 രണ്ടാം തരംഗത്തിന്റെ സാഹചര്യത്തില്‍ കര്‍ഷകര്‍ വീടുകളിലേയ്ക്ക് മടങ്ങാന്‍ തയ്യാറാകണമെന്നും സര്‍ക്കാരുമായി സുരക്ഷിതമായ തരത്തില്‍ ചര്‍ച്ച നടത്താമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കുട്ടികളോടും പ്രായമായവരോടും സമരത്തിനെത്തരുതെന്ന് പല തവണ നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ കോവിഡ് 19 രണ്ടാം തരംഗം തുടങ്ങി. കര്‍ഷക സംഘടനകള്‍ പ്രതിഷേധം മാറ്റി വെക്കണമെന്നും സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

പഞ്ചാബും ഹരിയാനയും ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് കര്‍ഷകര്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ ഡല്‍ഹി അതിര്‍ത്തികള്‍ ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്.

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top