നാടിനെ നടുക്കിയ നിലമ്പൂർ കവളപ്പാറ മണ്ണിടിച്ചിൽ ദുരന്തത്തിന് ഇന്നേക്ക് രണ്ട് വയസ്

നിലമ്പൂര്‍: കവളപ്പാറ മണ്ണിടിച്ചില്‍ ദുരന്തത്തിന് ഇന്നേക്ക് രണ്ടുവര്‍ഷം. 59 പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ വീടും ഭൂമിയും നഷ്ടമായവരുടെ പുനരധിവാസം ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല.

2019 ആഗസ്റ്റ് 08 രാത്രി 8 മണിയോടെ ആണ് മുത്തപ്പന്‍ മലയിടിഞ്ഞ് വീണ് ഒരു നാടിനെ ഒന്നാകെ മൂടിയത്. രണ്ട് ദിവസമായി പെയ്തിരുന്ന കനത്ത മഴയില്‍ മലയുടെ ഒരു ഭാഗം ഒന്നാകെ ഇടിഞ്ഞിറങ്ങുക ആയിരുന്നു. കര കവിഞ്ഞ ചാലിയാറും കൈതോടുകളും ഇവിടേക്ക് ഉള്ള വഴികള്‍ മൂടിയിരുന്നു. വൈദ്യുതി ബന്ധവും മൊബൈല്‍ നെറ്റ് വര്‍ക്കും കൂടി നഷ്ടമായതോടെ പ്രദേശം പൂര്‍ണമായും ഒറ്റപ്പെട്ടു. ദുരന്തം നടന്ന് 18 മണിക്കൂര്‍ കഴിഞ്ഞാണ് രക്ഷാ പ്രവര്‍ത്തകര്‍ക്ക് പോലും ഇവിടേക്ക് എത്തിപ്പെടാന്‍ ആയത്.

ദേശീയ ദുരന്ത നിവാരണ സേന, ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ടുമെന്റ് ഉദ്യോഗസ്ഥര്‍, പോലീസ്, വിവിധ സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ സംയുക്തമായിട്ടായിരുന്നു മീറ്ററുകളോളം ഉയരത്തില്‍ അടിഞ്ഞ മണ്ണില്‍ തെരച്ചില്‍ നടത്തിയത്. കേരളം കണ്ടതില്‍ വച്ച് ഏറ്റവും ദൈര്‍ഘ്യമേറിയ തെരച്ചിലായിരുന്നു
കവളപ്പാറയിലേത്. ഭൂഗര്‍ഭ റഡാറുകള്‍ അടക്കമുള്ള ആധുനിക സംവിധാനങ്ങള്‍ വരെ തെരച്ചിലിന് ഉപയോഗപ്പെടുത്തിയിരുന്നു. 18 ദിവസം നീണ്ട തെരച്ചിലില്‍ കണ്ടത്തൊന്‍ ആയത് 48 പേരുടെ ശരീരാവശിഷ്ടങ്ങള്‍ മാത്രം. ബാക്കി 11 പേരുടെ മൃതദേഹങ്ങള്‍ ഇന്നും ഈ മണ്ണിനടിയില്‍ എവിടെയോ ഉണ്ട്.

രണ്ട് വര്‍ഷത്തിന് ഇപ്പുറവും മേഖലയിലെ പുനരധിവാസം പൂര്‍ണമായും പൂര്‍ത്തിയായിട്ടില്ല.108 പേര്‍ക്ക് ആയിരുന്നു പുനരധിവാസം നിശ്ചയിച്ചത്. എം എ യൂസഫലി 33 വീടുകള്‍ നിര്‍മ്മിച്ച് നല്‍കി. 19 വീടുകള്‍ വിവിധ സംഘടനകളും സര്ക്കാര് സംവിധാനങ്ങളും ചേര്‍ന്ന് നിര്‍മ്മിച്ച് കൈമാറി. എന്നാല്‍ കവളപ്പാറ ദുരന്തത്തില്‍ എല്ലാം നഷ്ടമായ ആദിവാസി കുടുംബങ്ങള്‍ പോത്തുകല്ലിലെ ക്യാമ്പില്‍ ആണ് ഇപ്പോഴും. ഈ 32 കുടുംബങ്ങള്‍ക്ക് ഉള്ള വീടുകളുടെ നിര്‍മ്മാണം ആനക്കല്ലില്‍ പുരോഗമിക്കുകയാണ്.

 

Share news
error: Content is protected !!
Scroll to Top