മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ രണ്ട് മരണം

ആന്ധ്രാപ്രദേശില്‍ നിന്നും വിനോദ സഞ്ചാരത്തിനായി മൂന്നാറിലെത്തിയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ രണ്ട് മരണം. ആന്ധ്രപ്രദേശ് സ്വദേശിയായ നൗഷാദ് (32) ഉം എട്ട് മാസം പ്രായമുള്ള നൗഷാദിന്റെ മകള്‍ നൈസായുമാണ് അപകടത്തെ തുടര്‍ന്ന് മരിച്ചത്.

ചിന്നക്കനാലില്‍ നിന്ന് വരികയായിരുന്ന വിനോദസഞ്ചാരികളുടെ കാര്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് നിയന്ത്രണം വിട്ട് താഴേയ്ക്ക് മറിയുന്നത് തോട്ടംതൊഴിലാളികള്‍ കണ്ടു. ഉടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ ചിന്നക്കനാലില്‍ താമസിച്ച സംഘം ഇന്ന് രാവിലെയോടെ മൂന്നാറിലേക്ക് പോകും വഴിയാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ മൂന്നാര്‍ ഗ്യാപ് റോഡില്‍ നിന്നും 500 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. ഗ്യാപ്പ് റോഡില്‍ നിന്നും ബൈസന്‍വാലി റോഡിലേക്കാണ് കാര്‍ മറിഞ്ഞത്. വാഹനം അപകടത്തില്‍പ്പെടുമ്പോള്‍ എട്ട് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണെന്നും മറ്റുള്ളവര്‍ അപകടനില തരണം ചെയ്‌തെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. പരിക്ക് പറ്റിയ മറ്റ് ആറുപേരേയും മൂന്നാര്‍ ടാറ്റ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

Share news
error: Content is protected !!
Scroll to Top