ജിദ്ദയില്‍ മഴക്കെടുതിയില്‍ രണ്ട് മരണം

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ മഴക്കെടുതിയില്‍ രണ്ട് മരണം. ഒഴുക്കില്‍പ്പെട്ട് രണ്ടുപേര്‍ മരണപ്പെട്ടതായി സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു. വിദേശികളും സ്വദേശികളും ജാഗ്രത പാലിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു. നഗരത്തിലെ കിഴക്കന്‍ പ്രദേശങ്ങളില്‍ നിന്ന് താഴ്ന്ന മേഖലകളിലേക്ക് മഴവെള്ളം ഒഴുകി വരുന്നുണ്ടെന്നും ജനങ്ങള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറണമെന്നും സിഫില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്.

രണ്ട് മണിക്കൂറിലധികം നീണ്ട മഴ താഴ്ന്ന പല പ്രദേശങ്ങളെയും റോഡുകളെയും വെള്ളത്തിനടിയിലാക്കി. പലയിടങ്ങളിലും കാറുകള്‍ ഒഴുക്കില്‍പ്പെട്ടു. നിരവധി റോഡുകളിലും വെള്ളം കയറി. നഗരത്തില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ വീണ് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് റബ്ബര്‍ ബോട്ടുകളും മറ്റും ഉപയോഗിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചു.

കനത്ത മഴ വിമാന സര്‍വീസുകളെയും ബാധിച്ചു. ഏതാനും വിമാന സര്‍വീസുകള്‍ നീട്ടിവെച്ചതായി ജിദ്ദ എയര്‍പോര്‍ട്ട് അറിയിച്ചു. വിമാന സര്‍വീസുകളുടെ സമയക്രമം അറിയാനായി യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും ജിദ്ദ എയര്‍പോര്‍ട്ട് വ്യക്തമാക്കി. രാത്രി എട്ടുമണി വരെ മഴ തുടരുമെന്ന് കാലാവസ്ഥാവിഭാഗം അറിയിച്ചിരുന്നു. ജിദ്ദ, ബഹ്റ, മക്ക പ്രവിശ്യയുടെ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് കനത്ത മഴ തുടരുന്നത്.

Share news
error: Content is protected !!
Scroll to Top