Section

malabari-logo-mobile

ട്വിറ്ററിന്റെ ‘കിളി’ പോയി

HIGHLIGHTS : Twitter's 'bird' is gone

ഒടുവില്‍ ട്വിറ്ററിന്റെ കിളി ‘പറന്നു പോയി’. പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ നീല നിറത്തിലുള്ള പക്ഷിയുടെ ലോഗോ മാറ്റി പുതിയ ഃ എന്ന ലോഗോ അവതരിപ്പിച്ചു. കമ്പനിയെ റീബ്രാന്‍ഡ് ചെയ്യാനുള്ള ഇലോണ്‍ മസ്‌കിന്റെ ശ്രമത്തിന്റെ ഭാഗമായിട്ടാണ് ലോഗോയിലും മാറ്റം വന്നത്. ഇലോണ്‍ മസ്‌കിന്റെ പ്രഖ്യാപനം വന്നെങ്കിലും ഇതു വരെ ട്വിറ്റര്‍ ലോഗോയില്‍ മാറ്റം വന്നിട്ടില്ല. ട്വിറ്ററിനോട് മത്സരിക്കാന്‍ മെറ്റയുടെ ത്രെഡ്‌സ് രംഗത്തെത്തി ദിവസങ്ങള്‍ക്കകമാണ് ട്വിറ്ററിന്റെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്.

ട്വിറ്റര്‍ ഉടമയായ ഇലോണ്‍ മസ്‌ക് ഇത് സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കു വെച്ചിരുന്നു. ‘ഉടന്‍ തന്നെ തങ്ങള്‍ ട്വിറ്റര്‍ ബ്രാന്‍ഡിനോട് വിട പറയും, പതുക്കെ എല്ലാ കിളികളോടും’ എന്ന പോസ്റ്റാണ് അദ്ദേഹം പങ്കു വെച്ചിരുന്നത്. നിലവില്‍ ട്വിറ്റര്‍ ഹോം പേജിന്റെ മുകളില്‍ ഇടതു ഭാഗത്തായിട്ടാണ് പുതിയ ലോഗോ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോഡിങ് ഐക്കണ്‍ വരെ X എന്ന ചിഹ്നമാക്കി മാറ്റിയിട്ടുമുണ്ട്.

sameeksha-malabarinews

പുതിയ ലോഗോ ക്രൗഡ് സോഴ്‌സിങ് രീതിയിലാണ് ഇലോണ്‍ മസ്‌ക് തെരഞ്ഞെടുത്തത്. ട്വിറ്റര്‍ ഉപയോക്താവായ സാവ്യെര്‍ മെറിറ്റ് എന്ന വ്യക്തിയുടെ ഡിസൈനാണ് തെരഞ്ഞെടുത്തത്. കമ്പനിയുടെ സിഇഒ ഉള്‍പ്പെടെയുള്ളവരുടെ പേരുകളുടെ കൂടെ പുതിയ ലോഗോ ഉപയോഗിക്കപ്പെടും.

2012 മുതല്‍ ട്വിറ്ററിന്റെ മുഖമായിരുന്ന നീല നിറത്തിലുള്ള കിളിയുടെ ലോഗോയാണ് ഒരു പതിറ്റാണ്ടിനിപ്പുറം മാറ്റുന്നത്. ട്വിറ്ററിന്റെ പഴയ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന ഡോ ബൗമാനായിരുന്നു പ്രശസ്തമായ ഈ ലോഗോ അവതരിപ്പിച്ചത്. 2006ല്‍ സ്ഥാപിക്കപ്പെട്ട കമ്പനി പക്ഷികളുടെ ശബ്ദത്തില്‍ നിന്നാണ് ട്വിറ്റര്‍ എന്ന പേര് കണ്ടെത്തിയത്.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം എന്ന ലേബലിന് അപ്പുറത്തേക്ക് ട്വിറ്ററിനെ വളര്‍ത്തിയെടുക്കുക എന്നതാണ് ഇലോണ്‍ മസ്‌കിന്റെ ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലുള്ള വീഡിയോ ഷെയറിങ്, മെസേജിങ്, മൈക്രോ ബ്ലോഗിങ് സേവനങ്ങള്‍ തുടങ്ങിയവ കൂടാതെ നിര്‍മിത ബുദ്ധിയുടെ സഹായത്തോടെയുള്ള ബിസിനസ് വികസനമാണ് കമ്പനി ലക്ഷ്യമിടുന്നത്. പേയ്‌മെന്റ്‌സ്, ബാങ്കിങ് തുടങ്ങിയ മേഖലകളിലേക്ക് രംഗപ്രവേശം ചെയ്യാനാണ് ട്വിറ്ററിന്റെ ശ്രമമെന്നാണ് വിലയിരുത്തലുകള്‍.

ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ശേഷം മാതൃകമ്പനിയുടെ പേര് എക്‌സ് കോര്‍പ്പറേഷന്‍ എന്നാക്കി മാറ്റിയിരുന്നു. തന്റെ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്‌സിന്റെ ബ്രാന്‍ഡ് നാമവുമായി ബന്ധപ്പെട്ട് എല്ലാ സേവനങ്ങളെയും X എന്ന ബ്രാന്‍ഡിനു കീഴിലേക്ക് മാറ്റാനാണ് മസ്‌ക് ലക്ഷ്യമിടുന്നത്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!