HIGHLIGHTS : 'Tributes to Sethu Sir who kept me in the limelight for the first time and kept me close with love and affection' Mammootty
പ്രശസ്ത സിനിമാ സംവിധായകന്‍ കെ എസ് സേതുമാധവന്‍ അന്തരിച്ചത് തെന്നിന്ത്യന്‍ സിനിമാലോകത്തെ തന്നെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും സിനിമകള്‍ ഒരുക്കിയ അദ്ദേഹം മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി, കമല്‍ഹാസന്‍ തുടങ്ങി ഒരുപിടി മികച്ച താരങ്ങളെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ വ്യക്തിയാണ്.
‘സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് എന്നെ ആദ്യമായി പിടിച്ചു നിര്‍ത്തിയ എന്നും സ്‌നേഹത്തോടും വാത്സല്യത്തോടും ചേര്‍ത്തുനിര്‍ത്തിയ സേതു സാറിന് ആദരാഞ്ജലികള്‍’ മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു. 1971 ല്‍ സേതുമാധവന്റെ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയ രംഗത്തേക്കെത്തുന്നത്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. സത്യനായിരുന്നു നായകനായി അഭിനയിച്ചത്. അറിയാത്ത വീഥികള്‍’ എന്ന ചിത്രത്തില്‍ മോഹൻലാലിനൊപ്പം മമ്മൂട്ടി കെ എസ് സേതുമാധവന്റെ സംവിധാനത്തില്‍ അഭിനയിച്ചു. ‘അവിടത്തെ പോലെ ഇവിടെയും’ സിനിമയിലും മമ്മൂട്ടിയും മോഹൻലാലുമായിരുന്നു കെ എസ് സേതുമാധവന്റെ നായകൻമാര്‍. കെ എസ് സേതുമാധവൻ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചതൊക്കെ ഹിറ്റാകുകയും ചെയ്‍തു.
1960 ല്‍ പുറത്തിറങ്ങിയ വീരവിജയ എന്ന ചിത്രമാണ് ആദ്യ ചിത്രം. മുട്ടത്തുവര്‍ക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി പുറത്തിറക്കിയ ജ്ഞാന സുന്ദരിയാണ് കെ എസ് സേതുമാധവന്‍ സംവിധാന മികവില്‍ പുറത്തിറങ്ങിയ ആദ്യ മലയാള ചിത്രം. പിന്നീട് അറുപതോളം സിനിമകള്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്തു.
1973 ദേശീയ പുരസ്‌കാരത്തിന്റെ ഭാഗമായ നര്‍ഗീസ് ദത്ത് അവാര്‍ഡ് നേടി. മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം തമിഴിലേക്ക് ആദ്യമായി എത്തിച്ചതും അദ്ദേഹമായിരുന്നു.