Section

malabari-logo-mobile

ലക്ഷക്കണക്കിനാളുകളെ രസിപ്പിച്ച ഈ തിരക്കഥാകൃത്തിനെ മലയാളിക്ക്‌ എളുപ്പം മറക്കാന്‍ കഴിയില്ല…..

HIGHLIGHTS : ഡെന്നീസ്‌ ജോസഫിന്റെ ഓര്‍മകള്‍ക്ക്‌ മുന്നില്‍ ആദരവോടെ…… സാംസ്‌കാരിക പ്രവര്‍ത്തകനും, സിനിമാ നിരൂപകനുമായവി.കെ ജോബിഷിന്റെ ഫേസ്‌ബുക്ക്‌ കുറി...

ഡെന്നീസ്‌ ജോസഫിന്റെ ഓര്‍മകള്‍ക്ക്‌ മുന്നില്‍ ആദരവോടെ……

സാംസ്‌കാരിക പ്രവര്‍ത്തകനും, സിനിമാ നിരൂപകനുമായവി.കെ ജോബിഷിന്റെ ഫേസ്‌ബുക്ക്‌ കുറിപ്പ്‌

sameeksha-malabarinews

‘ന്യൂഡൽഹി’ എഴുതിയ ആൾക്ക് പിന്നീട് ‘ന’ എന്നെഴുതാൻ കഴിയാതായതിന്റെ ജീവചരിത്രമാണ് ഈ മനുഷ്യൻ.
………………………….

മലയാളത്തിലെ മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളായിരുന്നോ ന്യൂഡൽഹിയും, ആകാശദൂതും, ശ്യാമയും, രാജാവിന്റെ മകനുമൊക്കെ എഴുതിയ ഡെന്നീസ് ജോസഫ്.?

ആണെന്ന് നമ്മൾ പറയും. കാരണം നമ്മുടെ കൗമാരത്തിന്റെയും യൗവനത്തിന്റെയും തുടിപ്പുകളിൽ ഒരു നിഴലുപോലെ ഇദ്ദേഹം കൂടെയുണ്ടായിരുന്നു. എന്നാൽ അല്ലെന്ന് ഒരാൾ പറയും. അയാളത് ലോകത്തോടു വിളിച്ചു പറഞ്ഞിട്ടുമുണ്ട്. പലവട്ടം. അത് മറ്റാരുമല്ല.
മലയാളി പ്രേക്ഷകർ തിയറ്ററിൽ ആരവവും ആനന്ദവും കണ്ണീരും നിറച്ച ചിത്രങ്ങൾക്ക് കാരണക്കാരനായ ഒരു എഴുത്തുകാരൻ. അറുപത്തിയഞ്ചോളം സിനിമയ്ക്ക് തിരക്കഥ എഴുതുകയും ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയ ആൾ. ‘ഷോലെ’ കഴിഞ്ഞാൽപ്പിന്നെ എന്റെ ഇഷ്ടപ്പെട്ട സ്ക്രീൻ പ്ലേ ‘ന്യൂഡൽഹി’യാണെന്ന് മണിരത്നം പറഞ്ഞ തിരക്കഥാകൃത്ത്. രണ്ടു രാത്രിയും രണ്ടു പകലും കൊണ്ട് മാത്രം എഴുതിത്തിർത്ത് പിന്നെ ഒരു വരി പോലും അങ്ങോട്ടുമിങ്ങോട്ടും മാറ്റാതെ സംവിധായകനായ ജോഷി വമ്പൻ ഹിറ്റാക്കിയ ‘ശ്യാമ’യുടെ എഴുത്തുകാരൻ. അതെ; സാക്ഷാൽ ഡെന്നീസ് ജോസഫാണത്. മികച്ച സിനിമ എന്നാൽ സത്യജിത്റേയെപ്പോലെയും കെ.ജി.ജോർജിനെപ്പോലെയും കാഴ്ചയെ ഭാവന ചെയ്യുന്ന സംവിധായകൻ എന്ന് നല്ല ബോധ്യമുള്ള എഴുത്തുകാരൻ. സംവിധായകൻ.

ഇത്രയധികം വ്യാപാര വിജയം നേടിയ വാണിജ്യ സിനിമകളൊരുക്കിയ എഴുത്തുകാരനും സംവിധായകനും അദ്ദേഹമെഴുതിയ ഓർമ്മപ്പുസ്തകത്തിൽ താനൊരു മികച്ച തിരക്കഥാകൃത്തല്ല എന്ന് ഇടയ്ക്കിടക്ക് സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത്തരം ഒന്നു രണ്ട് അനുഭവങ്ങൾ അദ്ദേഹത്തിന്റെ എഴുത്തിലും പറച്ചിലിലുമുണ്ട്. ‘കോട്ടയം കുഞ്ഞച്ചൻ’ എഴുതിക്കൊണ്ടിരിക്കേ തൊട്ടടുത്ത മുറിയിൽ എം.ടി. ഉണ്ടെന്നറിഞ്ഞപ്പോൾ കാണണമെന്നാഗ്രഹമുണ്ടായിട്ടും ‘എന്നെപ്പോലെ അടിപ്പടങ്ങൾ ചെയ്യുന്ന ഒരാൾ ‘ എങ്ങനെയാണ് സ്വയം എം.ടിയെ പരിചയപ്പെടുത്തുക എന്ന് അപകർഷതാബോധം വെച്ച് പുലർത്തുന്ന ഒരു ഡെന്നീസിനെ നാം കാണുന്നുണ്ട്. അതുപോലെ സുഹൃത്ത് ജോയി ‘മനുഅങ്കിൾ’ നാഷണൽ അവാർഡിന് അയക്കുകയാണെന്നറിഞ്ഞിട്ട് ‘ബാലചിത്രം എന്നാൽ ബാലിശമായ സിനിമ എന്നാണോ ജോയി ഉദ്ദേശിക്കുന്നത് …?’ എന്നു ചോദിക്കുന്ന ഡെന്നീസിനെയും നമുക്ക് കാണാം. അതുകൊണ്ടു തന്നെ മനുഅങ്കിളിന് ദേശീയ പുരസ്കാരം കിട്ടിയിട്ട് അദ്ദേഹം അതുവാങ്ങാൻ പോയിട്ടുമില്ല. അക്കാരണത്താൽ അവാർഡും, സ്വർണ്ണ മെഡലും, പ്രശസ്തിപത്രവും ചെക്കുമൊക്കെ അദ്ദേഹത്തിന് പിന്നീട് പോസ്റ്റൽ ആയി അയച്ചു കിട്ടുകയായിരുന്നു.!

‘എന്നെ സംബന്ധിച്ച് ‘മനുഅങ്കിൾ’ ദേശീയ തലത്തിൽ അവാർഡ് കിട്ടാവുന്ന സിനിമയായി തോന്നിയിട്ടില്ല. ആരോടെങ്കിലും അത് പറയാൻ തന്നെ നാണക്കേട്’.

ദേശീയപുരസ്കാരങ്ങളൊക്കെ മക്കൾക്കും മരുമക്കൾക്കും സുഹൃത്തുക്കൾക്കുമായി വീതം വെക്കുന്ന പുതിയ കാലത്തിന്റെ ‘രാഷ്ട്രീയ’ത്തിനിടയിൽ നിന്ന് ഡെന്നീസിനെപ്പോലുള്ളവർ വിളിച്ചു പറയുന്ന ഈ സത്യത്തിന് രാജ്യത്തെ ഏറ്റവും വലിയ പുരസ്കാരത്തേക്കാൾ മൂല്യമുണ്ട്. മറ്റൊന്നില്ലാത്തതുകൊണ്ടു മാത്രം താൽക്കാലികമായി മികവിലേക്കുയർത്തപ്പെടുന്ന അപൂർവ സന്ദർഭങ്ങൾ ഭാവിയിലേക്കുള്ളതല്ലെന്ന ബോധ്യം പല കാരണങ്ങൾ കൊണ്ട് സാക്ഷാത്കരിക്കപ്പെടാതെപോയ ഉയർന്ന ചലച്ചിത്രബോധമുള്ള ഒരാളുടെ കുമ്പസാരക്കുറിപ്പുകൂടിയാണ്.

അറുപത്തഞ്ചോളം ചിത്രങ്ങൾ വന്നെങ്കിലും മൂന്ന് തിരക്കഥകൾ മാത്രമാണ് അദ്ദേഹത്തിന് കൊള്ളാമെന്ന് തോന്നിയത്.

‘ഞാൻ എഴുതിയതിൽ ഓടിയതും പരാജയപ്പെട്ടതുമായ ഒരു പാട് സിനിമകൾ ഉണ്ടെങ്കിലും മികച്ച സിനിമ എന്ന് പലതിനെയും പലരും പറഞ്ഞിട്ടുണ്ടെങ്കിലും തരക്കേടില്ലാത്ത രണ്ടു മൂന്നു തിരക്കഥകൾ ഉണ്ടെന്ന് എനിക്കു തന്നെ ബോധ്യമുണ്ട്.’

പക്ഷെ അത് സംവിധായകനായ മണിരത്നത്തെപ്പോലെ പ്രേക്ഷകരായ നമ്മളും കരുതുന്ന ‘ന്യൂഡൽഹി’യല്ല. ഓസ്കാർ പുരസ്കാരം ലഭിച്ച എഴുത്തുകാരൻ ഗുൽസാർ അഭിനന്ദിച്ച ‘ശ്യാമ’യല്ല. രാഷ്ട്രപതിയുടെ അവാർഡ് നേടിയ ‘മനുഅങ്കിൾ’ അല്ല. അതിലൊന്ന് പരാജയപ്പെട്ട മമ്മൂട്ടി ജോഷിച്ചിത്രമായ ‘ദിനരാത്രങ്ങൾ’ ആണ്. മറ്റൊന്ന് ആറു ദിവസം ഷൂട്ടു ചെയ്ത് ഉപേക്ഷിച്ച മമ്മൂട്ടി ജോഷിച്ചിത്രം ‘വംശ’ത്തിന്റെ തിരക്കഥയാണ്. മൂന്നാമത്തെ ചിത്രം ഏതാണെന്ന് ഡെന്നീസ് വെളിപ്പെടുത്തിയിട്ടില്ല. ഇനി അത് വെളിപ്പെടുത്താൻ ഡെന്നീസ് ജോസഫ് നമുക്കൊപ്പമില്ല. കൂടെയുള്ളത് അദ്ദേഹത്തിന്റെ സിനിമകൾ മാത്രം.

വലിയ വിജയങ്ങൾ നേടിയ ചിത്രങ്ങളുടെ പിന്നാമ്പുറക്കഥകളുമായി ഇനി അയാൾ കഥ പറഞ്ഞും വരില്ല. ഇനി അയാളുണ്ടാക്കിയ കഥകളെക്കുറിച്ച് നമുക്കു പറയാമെന്നു മാത്രം.! അദ്ദേഹത്തിന്റെ സിനിമാക്കഥപോലെ മറ്റാർക്കുമില്ലാത്ത ഒരു ജീവിതകഥ ഡെന്നീസ് ജോസഫിനുണ്ട്. അത് കേട്ടാൽ സത്യത്തിന്റെയും മിഥ്യയുടേയും ഇടനാഴിയിൽപ്പെട്ട് നാം അന്തംവിട്ടു പോകും. കാരണം സ്കൂളിലോ കോളെജിലോ പഠിക്കുമ്പോൾ ഒരു കത്തു പോലുമെഴുതാത്ത ഒരാൾ 1986 ൽ ഒരു വർഷം പതിമൂന്ന് തിരക്കഥകൾ എഴുതിയതിന്റെ ചരിത്രം കൂടിയാണീ മനുഷ്യൻ. അമേരിക്കയിലേക്ക് പോകാൻ വേണ്ടി ഡി ഫാം പഠിക്കാൻ ഏറ്റുമാനൂരിൽ നിന്ന് എറണാകുളം ലിസി ഹോസ്പിറ്റലിൽ എത്തുക. പഠനശേഷം അവിടുന്ന് കട്ട് – കട്ട് എന്ന സ്ഥാപനത്തിൽ മാഗസിൻ എഡിറ്ററാവുക. അങ്ങനെയിരിക്കെ ജ്യോത്സ്യനായ കോരസാറിന്റെ ചീട്ടിന്റെ പുറത്തുള്ള നിർമ്മാതാക്കളുടെയും സംവിധായകരുടെയും വിശ്വാസത്തിന്റെ പുറത്ത് തിരക്കഥ എഴുതാൻ പുറപ്പെടുക. പിന്നീടയാൾ മലയാളത്തിലെ വാണിജ്യ സിനിമയെ നിർണയിച്ച തിരക്കഥാകൃത്താവുക.!

കേൾക്കുമ്പോൾ വിചിത്രമാണീ മനുഷ്യ ജീവിതം. ഇതൊക്കെയാണ് കഥയെങ്കിലും ഉള്ളിൽ സിനിമയില്ലാത്ത ഒരാൾക്ക് സങ്കൽപ്പിക്കാൻ കഴിയുന്ന തിരക്കഥകളല്ല ഡെന്നീസ് എഴുതിയത്. അതിൽ ആകാശദൂതു പോലെ മികച്ച സാമൂഹിക പ്രസക്തിയുള്ള ദേശീയ പുരസ്കാരം നേടിയ സിനിമകളുമുണ്ട്. നോവലുകളും കഥകളും വായിച്ച് ഉള്ളിൽ കഥകൾ നിറഞ്ഞൊരു സംഭരണിയുണ്ടായിരുന്നു അയാളിൽ. ആവശ്യം വരുമ്പോൾ അതിലേക്കൊക്കെ ആ തിരക്കഥാകൃത്ത് ചെന്നുനോക്കിയിരുന്നു എന്നതിന് സിനിമകൾ തെളിവ്. പണ്ട് പാലായിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന ‘ദീപനാളം’ എന്ന വാരികയിൽ വന്ന കുട്ടിക്കാലത്തെ തന്റെ വായനകളിലൊന്നായിരുന്ന മുട്ടത്തു വർക്കിയുടെ ‘വേലി’യിൽ നിന്നാണ് അദ്ദേഹം ‘കോട്ടയം കുഞ്ഞച്ച’നുണ്ടാക്കിയത്. തമിഴിലെ ജ്ഞാനപീഠ അവാർഡ് ജേതാവായ ജയകാന്തന്റെ ‘പാരീസിലേക്ക് പോരൂ’ എന്ന നോവലിൽ നിന്നാണ് ‘സരോവരം’ എഴുതിയത്. അപ്പോഴൊന്നും താൻ ഒരു നല്ല എഴുത്തുകാരനാണെന്ന ബോധ്യം അദ്ദേഹത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല. സിനിമവേറെ സാഹിത്യം വേറെ.ആനന്ദങ്ങൾ വേറെ.!
തന്റെ എഴുത്തിനെക്കുറിച്ച് അദ്ദേഹം തന്നെ ഇങ്ങനെ പറയുന്നുണ്ട്. ‘ഞാൻ ജന്മസിദ്ധിയുള്ള എഴുത്തുകാരനല്ല. സിനിമകൾ കണ്ടതിന്റെയും നോവലുകളും കഥകളും വായിച്ചതിന്റെയും പുറത്ത്, ഒരു മിനിമം ഭാഷാപരിചയത്തിന്റെയും ബലത്തിൽ ചെയ്തതാണ് തിരക്കഥ.’. എന്തായാലും ഉള്ളിൽ സിനിമയുള്ള ഒരാൾക്ക് മാത്രം സാധ്യമാക്കാനായതായിരുന്നു അദ്ദേഹത്തിന്റെ തിരക്കഥകൾ. അതുകൊണ്ടാണ് അവയ്ക്കിവിടെ ആനന്ദ സൃഷ്ടാക്കളാകാൻ കഴിഞ്ഞത്. മലയാളിയുടെ ആ ആനന്ദമാണ് ഒരു മമ്മൂട്ടിക്കും മോഹൻലാലിനും വാണിജ്യസിനിമയിൽ ഇവിടെ മേൽവിലാസമുണ്ടാക്കിയത്. ഡെന്നീസ് ജോസഫ് എഴുതിയ വരികളിൽക്കൂടി പകർന്നാടിയാണ് അവർ ഈ നാട്ടിലും മറുനാട്ടിലും വേരുകളിറക്കിയത്.
എന്തായാലും ലക്ഷക്കണക്കിനാളുകളെ രസിപ്പിച്ച് സിനിമാക്കമ്പോളത്തെ പിടിച്ചു നിർത്തിയ ഈ തിരക്കഥാകൃത്തിനെ മലയാളിക്ക് എളുപ്പം മറക്കാൻ കഴിയില്ല.

കാരണം വർത്തമാനം ആരവത്തിലേറ്റു വാങ്ങുകയും ഭാവിയിൽ ഉപേക്ഷിക്കുകയും ചെയ്യുന്ന സിനിമകളുടെ കൂട്ടത്തിൽപ്പെടുത്താവുന്നവയല്ല അദ്ദേഹത്തിന്റെ സിനിമകളെല്ലാം. അതിൽ ചിലതിലെല്ലാം ജീവിതമുണ്ടായിരുന്നു. ചിലതിലെല്ലാം ‘വെറും’ സിനിമകളും. ഭാവി ആ ജീവിതത്തിലേക്കു നോക്കുമോ. സിനിമയിലേക്കു നോക്കുമോ. അറിയില്ല.!
എന്തായാലും രണ്ടായിരത്തിനു ശേഷം ഡെന്നീസ് തന്നെത്തന്നെ ആവർത്തിച്ച് കമ്പോളത്തിൽ തലയിടിച്ച് വീഴുന്നതിനാണ് സിനിമ സാക്ഷ്യം വഹിച്ചത്. അയാളുടെ സിനിമകളുടെ പരാജയം കൂടിയാണ് ഒരർത്ഥത്തിൽ അയാളെ കൊന്നുകളഞ്ഞത്. പിന്നീട് സിഗരറ്റിലും മദ്യത്തിലും മുങ്ങിയ ഡെന്നീസാണ് ജീവിതത്തിലുണ്ടായത്. ആ ലഹരിയിലും അദ്ദേഹം വീണ്ടും സിനിമയെ ആഗ്രഹിച്ചിരുന്നു. സ്വപ്നം കണ്ടിരുന്നു.

‘നിനക്ക് വെള്ളമടിക്കാതെ പഴയതുപോലെ ഇരുന്ന് എഴുതിക്കൂടെ..? നീ വിചാരിച്ചാൽ ഒന്നോ രണ്ടോ ന്യഡൽഹി ഇനിയും എഴുതാമല്ലോ…’ എന്നൊക്കെ ആൾക്കാർ ചോദിക്കുന്നുണ്ട്. ഒന്നോ രണ്ടോ അല്ല, ഒരായിരം ന്യൂഡൽഹി എഴുതണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. പക്ഷേ ‘ന്യൂ’ എന്ന് എഴുതണമെങ്കിൽ ‘ന’ എങ്ങനെ എഴുതും. ശൂന്യം!’

അതെ പിൽക്കാലം മദ്യം അയാളെ കൊല്ലുകയായിരുന്നു. അല്ല അയാൾ അയാളെത്തന്നെ കൊല്ലുകയായിരുന്നു.

അഞ്ജലി എന്ന സിനിമയിൽ പ്രഭുവിനെ കാണുമ്പോൾ കുട്ടി പറയുന്ന ഒരു വാക്യം മണിരത്നം സുഹൃത്ത് ഡെന്നീസ് ജോസഫിനെ ഓർത്ത് എഴുതിയതാണ്. അതിന്നലെ ഞാനുമോർത്തു.

‘ഇവൻ താൻ ഡെന്നീസ് ജോസഫ്…ഇവൻ പെരിയ കില്ലർ.!
ആ ഓർമ്മകൾക്കു മുന്നിൽ ആദരവോടെ,

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!