വിദ്യാര്‍ത്ഥിനി ഗര്‍ഭിണിയായ കേസ്, ഡി എന്‍ എ ഫലം നെഗറ്റീവ്; അന്യായമായി പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് ജയിലില്‍ കഴിയേണ്ടിവന്നത് 35 ദിവസം

തിരൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി ഗര്‍ഭിണിയായ കേസില്‍ ഡി.എന്‍.എ പരിശോധന ഫലം നെഗറ്റീവായതോടെ കഴിഞ്ഞ 35 ദിവസമായി ജയിലില്‍ കഴിഞ്ഞ പതിനെട്ടുകാരന് കോടതി ജാമ്യം അനുവദിച്ചു. തെന്നല സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ഥി ശ്രീനാഥിനേയാണ് പരിശോധനഫലം ലഭിച്ചതിനു പിന്നാലെ സ്വന്തം ജാമ്യത്തില്‍ പോക്‌സോ കോടതി വിട്ടയച്ചത്.

പീഡനത്തിന് ഇരയായ പതിനേഴുകാരി ഗര്‍ഭിണിയായ കേസിലാണ് പെണ്‍കുട്ടിയുടെ മൊഴിപ്രകാരം കഴിഞ്ഞ ജൂണ്‍ 22ന് ശ്രീനാഥ് പോക്‌സോ കേസില്‍ റിമാന്‍ഡിലായത്. ശ്രീനാഥിന്റെ അപേക്ഷ പ്രകാരം നടത്തിയ ഡി.എന്‍.എ പരിശോധനയുടെ ഫലം നെഗറ്റീവായതോടെയാണ് മഞ്ചേരി പോക്‌സോ കോടതി സ്വന്തം ജാമ്യത്തില്‍ വിട്ടയച്ചത്.

പോക്‌സോയ്ക്കു പുറമെ 346, 376, 342 ഐ.പി.സി വകുപ്പുകളും ശ്രീനാഥിനെതിരെ ചുമത്തിയിട്ടുണ്ട്. കോടതിയുടെ പ്രത്യേക നിര്‍ദേശപ്രകാരം മണിക്കൂറുകള്‍ക്കുളളില്‍ തിരൂര്‍ സബ് ജയില്‍ നിന്ന് പുറത്തിറക്കി.
കഴിഞ്ഞ ഏപ്രില്‍ മാസം സ്‌കൂളില്‍ നിന്ന് സ്പെഷല്‍ ക്ലാസ് കഴിഞ്ഞു വന്ന വിദ്യാര്‍ത്ഥിനിയെ പ്രതി സ്വന്തം വീട്ടില്‍ കൊണ്ടു പോയി പീഡിപ്പിച്ചെന്നായിരുന്നു കേസ്. സംഭവത്തില്‍ പങ്കില്ലെന്ന് അന്ന് തന്നെ ആരോപണ വിധേയന്‍ മൊഴി നല്‍കിയിരുന്നു.

പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ പ്രതിയായി ഒന്നോ അതിലധികമോ പേരുണ്ടോ എന്നറിയാന്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top