പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യാമറകളും തകര്‍ത്ത ടോറസ് കസ്റ്റഡിയിലെടുത്തു

തൃശ്ശൂര്‍: പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ച് കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും ക്യമാറകളും തകര്‍ത്ത ടോറസ് കസ്റ്റഡിയിലെടുത്തു. ഇരുമ്പുപാലം സ്വദേശിയുടേതാണ് ലോറി ദേശീയപാത നിര്‍മാണത്തിന് നിര്‍മാണകമ്പനിയുമായി കരാറുള്ള ലോറിയാണിത്.

ഈ ലോറി പിന്‍ഭാഗം ഉയര്‍ത്തി ഓടിച്ചതിനെ തുടര്‍ന്ന് തുരങ്കത്തിലെ 90 മീറ്റര്‍ ദൂരത്തില്‍ 104 ലൈറ്റുകളും പാനലുകളും പത്ത് സുരക്ഷാ ക്യാമറകള്‍, പൊടിപടലങ്ങള്‍ തിരിച്ചറിയാനുള്ള സെന്‍സറുകള്‍ എന്നിവ പൂര്‍ണമായും തകര്‍ന്നിരുന്നു. കുതിരാന്‍ ഒന്നാം തുരങ്കത്തില്‍ ഇന്നലെ രാത്രിയിലാണ് സംഭവം. രാത്രി 8.50 ഓടെയാണ് പാലക്കാട് ഭാഗത്ത് നിന്നെത്തിയ ടിപ്പര്‍ ലോറി ബക്കറ്റ് ഉയര്‍ത്തിവെച്ച് തുരങ്കത്തിലൂടെ കടന്നുപോയത്. പത്തുലക്ഷം രൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്. സിസിടിവിയില്‍ നിന്ന് ടിപ്പര്‍ലോറിയുടെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും നമ്പര്‍ വ്യക്തമല്ലായിരുന്നു.

ലൈറ്റുകള്‍ തകര്‍ന്ന് വീഴുന്നതിന്റെ ശബ്ദം കേട്ട് ടിപ്പര്‍ നിര്‍ത്തുകയും പിന്നീട് പിന്‍ഭാഗം താഴ്ത്തിയ ശേഷം നിര്‍ത്താതെ ഓടിച്ചുപോവുകയും ചെയ്തു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. മണ്ണ് ഇറക്കിയ ശേഷം ബക്കറ്റ് താഴ്ത്താന്‍ മറന്നതാണെന്നാണ് ഡ്രൈവറുടെ വിശദീകരണം. അതേസമയം ലൈറ്റുകള്‍ തകര്‍ന്നത് തുരങ്കത്തിലൂടെയുള്ള ഗതാഗതത്തെ ബാധിച്ചിട്ടില്ല. രണ്ടാം തുരങ്കം കഴിഞ്ഞ ദിവസം തുറന്നതോടെ ഒന്നാം തുരങ്കത്തിലെ ഗതാഗതക്കുരുക്ക് കുറഞ്ഞിട്ടുണ്ട്. ലൈറ്റുകള്‍ തകര്‍ന്ന ഭാഗത്ത് ബാരിക്കേഡ് വെച്ച് അധികൃതര്‍ ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

 

Share news
error: Content is protected !!
Scroll to Top