
ദക്ഷിണേന്ത്യയിലെ പ്രിയപ്പെട്ട പ്രഭാതഭക്ഷണമായ ഇഡ്ഡലി, ഇന്ന് (മാർച്ച് 30) ലോക ഇഡ്ഡലി ദിനമായി ആചരിക്കുന്നു. 2015 മാർച്ച് 30 മുതലാണ് ലോക ഇഡ്ഡലി ദിനം ആഘോഷിക്കുന്നത്. ചെന്നൈയിലാണ് ആദ്യമായി ഇഡ്ഡലി ദിനം ആചരിക്കുന്നത്. ചെന്നൈയിലെ ഒരു ഇഡ്ഡലി കാറ്റററായ ഇനിയവൻ, 1328 തരം ഇഡ്ഡലികൾ നിർമ്മിച്ച് 2015-ൽ ഈ ദിനം ആഘോഷമാക്കിയതാണ് തുടക്കം. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ഇഡ്ഡലിക്ക് ഏറ്റവും കൂടുതൽ ഫാൻസ് ഉള്ളത്. എന്നാൽ ഇന്ന് ഇഡ്ഡലി ലോകമെമ്പാടും പ്രാധാന്യമുള്ള ഒരു ഭക്ഷണ വിഭവമായി മാറിയിരിക്കുന്നു. ശ്രീലങ്ക, ബർമ്മ, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലും ഇഡ്ഡലി തീൻമേശയിലുണ്ട്. ലോകാരോഗ്യ സംഘടന ഇഡ്ഡലിയെ ഉന്നത പോഷകാഹാരങ്ങളുടെ പട്ടികയിൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.തേങ്ങ ചട്ണിയും സാമ്പാറുമാണ് ഇഡ്ഡലിയുടെ കോമ്പിനേഷൻ.
അതിപുരാതന കാലം മുതൽക്കേ പ്രചാരത്തിലുണ്ടായിരുന്ന ഭക്ഷണമാണ് ഇഡ്ഡലിയെന്നാണ് വിവരം. ശിവകോടി ആചാര്യ കന്നഡത്തിൽ എഴുതിയ ഒരു കൃതിയിൽ സമാനമായ ഒരു ഭക്ഷ്യവസ്തുവിനെ പറ്റി പരാമർശിക്കുന്നു. അതിൽ ഉഴുന്ന് മാത്രമാണ് ഉപയോഗിച്ചിരുന്നത്. കന്നട ഭാഷയിലെ ‘വഡ്ഢാ രാധനെ’ എന്ന കൃതിയിൽ ഇഡ്ഡലിയെപ്പറ്റി പരാമർശിച്ചിട്ടുണ്ട്.
ഇന്തോനേഷ്യയിലെ ‘കേട്ലി’ എന്ന ഭക്ഷണമാണ് രൂപവും രുചിയും മാറി ഇഡ്ഡലി ആയ കഥയും പ്രചാരത്തിലുണ്ട്. ‘കേട്ലി’ ഇന്തോനേഷ്യയുടെ പ്രിയ ഭക്ഷണവിഭവമായിരുന്നു. ഒരിക്കൽ ഇന്തോനേഷ്യയിലെ രാജാവ് വധുവിനെ തേടി തെക്കേ ഇന്ത്യയിൽ വന്നു. കൂടെ ‘കേട്ലി’ പാചകക്കാരും. ആ വിദേശി ഭക്ഷണം നമ്മുടെ നാട്ടിൽ അങ്ങനെ ഹിറ്റായി. അതിന്റെ രസക്കൂട്ടുകൾ മനസ്സിലാക്കി നമ്മുടെ പാചകക്കാർ ഒരു ഇന്ത്യൻ ഇഡ്ഡലിക്ക് രൂപം കൊടുത്തു.
ഇന്ത്യയിൽ കർണ്ണാടകത്തിൽ ആണ് ഇഡ്ഡലി ആദ്യമായി രൂപം കൊണ്ടതെന്നാണ് പറയുന്നത്. തമിഴ്നാട്ടിൽ ഏകദേശം 17-ആം നൂറ്റാണ്ടിലാണ് ഇഡ്ഡലി ഭക്ഷിച്ചു തുടങ്ങിയത്. പാലക്കാട്ടെ രാമശ്ശേരി എന്ന ഗ്രാമം അറിയപ്പെടുന്നത് തന്നെ ഇഡ്ഡലിയുടെ പേരിലാണ്. ഈ ഗ്രാമം ഇഡ്ഡലിക്ക് പ്രസിദ്ധിയാർജിച്ചതതുമാണ്. പാലക്കാടുനിന്നും വാളയാറിലേയ്ക്കുള്ള വഴിയിൽ പുതുശ്ശേരിക്ക് അടുത്ത് എലപ്പുള്ളി പഞ്ചായത്തിലാണ് രാമശ്ശേരി എന്ന ഗ്രാമം. മന്ദത്ത് ഭഗവതിക്ഷെത്രം ഇവിടേ ആണ്. ഈ ഗ്രാമത്തിന്റെ പേര് തന്നെ ഈ ഇഡ്ഡലിപെരുമ കൊണ്ടാണ്. തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്നും പാലക്കാട്ടേയ്ക്ക് കുടിയേറിയ മുതലിയാർ സമുദായക്കാരാണ് ഇതുണ്ടാക്കുന്നത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




